ഗുസ്തി താരം ബജ്‌രംഗ് പുനിയയുടെ ഹർജിയിൽ ദേശീയ ആൻ്റി ഡോപ്പിംഗ് ഏജൻസിയുടെ നിലപാട് തേടി ഡൽഹി ഹൈക്കോടതി. ഫെഡറേഷൻ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാണ് താരത്തിൻ്റെ ഹർജി. കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി.
ഒക്ടോബറിൽ അൽബേനിയയിൽ നടക്കാനിരിക്കുന്ന ലോക സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരം ബജ്‌രംഗ് പുനിയ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂണിലാണ് ബജ്‌രംഗിനെ വിലക്കികൊണ്ടുള്ള നോട്ടീസ് ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി പുറപ്പെടുവിപ്പിച്ചത്. ഒളിംപിക്സ് സെലക്ഷൻ ട്രയൽസ് സമയത്ത് മൂത്രസാമ്പിൾ നൽകാൻ ബജ്‌രംഗ് പുനിയ വിസമ്മതിച്ചിരുന്നു. ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ നിലവിലുള്ള വിലക്ക് ഒഴിവാക്കണമെന്ന് പുനിയയുടെ അഭിഭാഷകൻ കോടതിയിൽ അവശ്യപ്പെട്ടു.
READ MORE: വാളയാര്‍ കേസ്; എം.ജെ. സോജനെതിരായ കേസ് റദ്ദാക്കിയത് അംഗീകരിക്കാൻ കഴിയില്ല: പെണ്‍കുട്ടികളുടെ അമ്മ
പരിശോധനകൾക്കായി സാമ്പിൾ നൽകാൻ വിസമ്മതിച്ചതിൻ്റെ പേരിൽ പുനിയക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കേസിന് സ്റ്റേ നൽകാതിരുന്ന കോടതി ദേശീയ ആൻ്റി ഡോപ്പിംഗ് ഏജൻസിയ്ക്ക് നേട്ടീസ് അയച്ചു. വിലക്ക് ഒഴിവാക്കുന്നതിന് ഏജൻസിയുടെ അഭിപ്രായം അറിയിക്കാനാണ് നോട്ടീസ്.
കാലഹരണപ്പെട്ട ടെസ്റ്റ് കിറ്റുകളാണ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നതെന്ന് വാദിച്ച താരം, ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണിനെതിരെ സമരം നടത്തിയ തന്നെ കുടുക്കാൻ ശ്രമം നടക്കുന്നതായും താരം ആരോപിച്ചിരുന്നു. ഏജൻസി നടപടി ക്രമങ്ങളിൽ നിരവധി വീഴ്ചകൾ വരുത്തിയതായും ബജ്‌രംഗ് പുനിയ കോടതിയിൽ പറഞ്ഞു.