ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ഓൺലൈൻ ബുക്ക് ചെയ്യാതെ എത്തുന്ന തീർഥാടകർക്ക് നിലയ്ക്കൽ, എരുമേലി, സത്രം കേന്ദ്രങ്ങളിൽ ബുക്കിംഗ് സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. തിരിച്ചറിയൽ രേഖകൾ ഹാജരാക്കി ദർശനത്തിനുള്ള പാസ് വാങ്ങാം. ഓൺലൈൻ ബുക്കിംഗ് പരിധി 70000 ആയി കുറയ്ക്കാൻ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിദിന വിർച്വൽ ക്യൂ ബുക്കിങ് പരിധി 70,000 ആക്കി കുറച്ച്, ബാക്കി ഓൺലൈൻ ബുക്ക് ചെയ്യാതെ എത്തുന്ന തീർഥാടകരെ ഉൾക്കൊള്ളിക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. ഒരു തീർഥാടകരും ദർശനം ലഭിക്കാതെ മടങ്ങില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മണ്ഡലകാല മുന്നൊരുക്കങ്ങൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മ
ണ്ഡലകാലത്ത് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ 13,000 പൊലീസ് ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയമിക്കും. 3 ഡിഐജിമാരും, 5 എസ്‌പിമാരും സംഘത്തിലുണ്ടാവും. തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള 100 ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും.
നിലയ്ക്കലിൽ 10,000ത്തിലേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയതായും, നിലയ്ക്കൽ വരെ മാത്രം ഉണ്ടായിരുന്ന കെഎസ്‌ആർടിസി ദീർഘദൂര സർവീസുകൾ ഈ വർഷം പമ്പ വരെ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിൽ വെച്ച് മരിക്കുന്നവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ഇൻഷൂറൻസ് ലഭിക്കുന്ന പദ്ധതിക്കും ഈ വർഷം തുടക്കമിടും. മരിക്കുന്നവരെ വീട്ടിൽ എത്തിക്കുന്നത് വരെയുള്ള ചിലവുകൾ ബോർഡ് വഹിക്കും. ശബരിമല റോപ് വേ നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.