NEWSROOM

മണിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി കരാര്‍; വൈദ്യുതി വകുപ്പും വ്യവസായ വകുപ്പും തമ്മില്‍ തര്‍ക്കം

12 മെഗാവാട്ട് മണിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി നിര്‍മിക്കാന്‍ 1991ലാണ് കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ് കമ്പനിയുമായി അന്നത്തെ നായനാര്‍ സര്‍ക്കാര്‍ BOT കരാര്‍ ഒപ്പിട്ടത്.

Author : ന്യൂസ് ഡെസ്ക്

മണിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി കരാര്‍ നീട്ടി നല്‍കുന്നതില്‍ വൈദ്യുതി വകുപ്പും വ്യവസായ വകുപ്പും തമ്മില്‍ തര്‍ക്കം. കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ കന്പനിക്ക് കരാര്‍ നീട്ടി നല്‍കണമെന്ന് വ്യവസായ വകുപ്പ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആവശ്യം ഉന്നയിച്ചു. കെഎസ്ഇബിക്ക് പദ്ധതി കൈമാറണമെന്നതാണ് വൈദ്യുതി വകുപ്പിന്റെ ആവശ്യം. കരാര്‍ ലംഘനം അഴിമതിക്ക് വേണ്ടിയാണെന്നും സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

12 മെഗാവാട്ട് മണിയാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി നിര്‍മിക്കാന്‍ 1991ലാണ് കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ് കമ്പനിയുമായി അന്നത്തെ നായനാര്‍ സര്‍ക്കാര്‍ BOT കരാര്‍ ഒപ്പിട്ടത്. 94 മുതല്‍ വൈദ്യുതി ലഭിച്ചു തുടങ്ങി. പ്രതി വര്‍ഷം 18 കോടിയുടെ വൈദ്യുതിയാണ് കെഎസ്ഇബിക്ക് സൌജന്യമായി ലഭിച്ചിരുന്നത്. 30 വര്‍ഷം കഴിയുമ്പോള്‍ പദ്ധതി സര്‍ക്കാരിന് കൈമാറണം. അതാണ് ഈ ഡിസംബറില്‍ നടക്കേണ്ടിയിരുന്നത്.

രണ്ടു തവണ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കാണിച്ച് KSEB ചീഫ് സെക്രട്ടറിക്ക് കത്തയച്ചെങ്കിലും ഒന്നും നടന്നില്ല. ഇന്നലെ മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി പദ്ധതി കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ കന്പനിക്ക് തന്നെ നല്‍കണമെന്ന് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടു. കരാര്‍ നീട്ടാനുള്ള നീക്കം അഴിമതിക്കെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.



2018, 19ലെയും പ്രളയ സമയത്ത് പദ്ധതിയില്‍ കാര്യമായ നിക്ഷേപം നടത്തേണ്ടി വന്നെന്ന വാദം കാര്‍ബൊറണ്ടം കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്. അതിനാല്‍ കരാര്‍ നീട്ടണമെന്നതാണ് അവരുടെ ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച രേഖയൊന്നും കെഎസ്ഇബിക്ക് കമ്പനി കൈമാറിയിട്ടില്ല. നിയമോപദേശം തേടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം.

SCROLL FOR NEXT