NEWSROOM

വയനാട് ആദിവാസി വയോധികയുടെ മൃതദേഹത്തോടുള്ള അനാദരവ്: ചുണ്ടമ്മയുടെ മരണത്തിൽ യുഡിഎഫ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ഒ.ആർ. കേളു

വീഴ്ച ഉണ്ടായി എന്നത് യാഥാർഥ്യം എന്നാൽ അത് പരിഹരിക്കാനുള്ള നിരവധി മാർഗങ്ങൾ മുന്നിൽ ഉണ്ടായിട്ടും പഞ്ചായത്ത് പ്രസിഡൻ്റ് അടക്കം അത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

വയനാട് ഇടവകയിലെ ആദിവാസി വൃദ്ധ ചുണ്ടമ്മയുടെ മരണത്തിൽ യുഡിഎഫ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു. വീഴ്ച ഉണ്ടായി എന്നത് യാഥാർഥ്യം എന്നാൽ അത് പരിഹരിക്കാനുള്ള നിരവധി മാർഗങ്ങൾ മുന്നിൽ ഉണ്ടായിട്ടും പഞ്ചായത്ത് പ്രസിഡൻ്റ് അടക്കം അത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിച്ചത്. വിഷയത്തിൽ വീഴ്ച വന്നിട്ടുള്ള വകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് പയ്യമ്പള്ളിയിലെ മാതനെന്ന ആദിവാസി യുവാവിനോടുള്ള സമീപനം കേരളത്തിൻ്റെ പൊതുസമൂഹത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയതാണെന്നും, കുറ്റവാളികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വയനാട് ഇടവക വീട്ടിച്ചാല്‍ നാല് സെന്റ് കോളനിയില്‍ മരണപ്പെട്ട ആദിവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കാതിരുന്ന സംഭവം വാര്‍ത്തയായിരുന്നു. മരിച്ച ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. ആംബുലന്‍സ് ലഭിക്കാഞ്ഞതോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോയത് ഓട്ടോറിക്ഷയിലാണ്. വൈകുന്നേരത്തോടെയാണ് ശ്മശാനത്തില്‍ ചുണ്ടമ്മയുടെ മൃതദേഹം എത്തിച്ചത്.

തുടർന്ന്, വയനാട് ഇടവക വീട്ടിച്ചാല്‍ നാല് സെന്റ് കോളനിയില്‍ മരണപ്പെട്ട ആദിവാസി വയോധികയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടര്‍ക്ക് സസ്‌പെന്‍ഷന്‍ നൽകിയിരുന്നു. സംഭവത്തില്‍ മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഉപരോധിച്ച് യുഡിഎഫ് പ്രതിഷേധിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാന്‍ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് മാനന്തവാടി ട്രൈബല്‍ എക്‌സ്‌ചേഞ്ച് ഓഫീസ് ഉപരോധിച്ചത്.

SCROLL FOR NEXT