മുല്ലപെരിയാർ കേസിൽ ദേശിയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കോതമംഗലം സ്വദേശി ഡോ. ജോസഫ് ആണ് സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്തത്. മുല്ലപെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് നേരത്തെയും ജോസഫ് ഹർജി നൽകിയിരുന്നു. അണകെട്ടിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താൻ ദേശിയ ഡാം സുരക്ഷ അതോറിറ്റിയോട് നിർദേശിക്കണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം.
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ കൃത്യമായ സംവിധാനം ഇല്ല. ഡാമിന്റെ സുരക്ഷ പരിശോധിക്കാന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാർ സന്ദർശിക്കാറുള്ളുവെന്നാണ് ജോസഫ് അപേക്ഷയില്‍ ആരോപിക്കുന്നത്. മേല്‍നോട്ട സമിതി രൂപവത്കരിച്ച സബ് കമ്മിറ്റിയും മൂന്ന് മാസം കൂടുമ്പോള്‍ മാത്രമാണ് ഡാം സന്ദർശിക്കണതെന്നും ജോസഫ് പറയുന്നു. അതിനാൽ ഡാമിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താനുള്ള സംവിധാനം വേണമെന്നും അപേക്ഷയിൽ ഡോ ജോസഫ് ആവശ്യപ്പെടുന്നു.
കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഡാം സുരക്ഷാ അതോറിറ്റി. 21-ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് രൂപം നൽകുന്നത്. അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ദ്ധരാണ് അതോറിറ്റിയിൽ ഉള്ളത്. അതുകൊണ്ടാണ് കേസില്‍ അതോറിറ്റിയെകൂടി കക്ഷിചേര്‍ക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.