ഷിരൂരിൽ നാലാം ദിവസവും ഡ്രഡ്ജിങ്ങ് ആരംഭിച്ചു. കൂടുതൽ സിഗ്നലുകൾ ലഭിച്ച സിപി 3, സിപി 4 പോയിൻ്റുകളിലാണ് പരിശോധന നടക്കുന്നത്. മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് തെരച്ചിലിന് തിരിച്ചടിയായേക്കും. റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ്റെ നേതൃത്വത്തിലാണ് ഇന്നത്തെ തെരച്ചിൽ നടക്കുക.
കഴിഞ്ഞ ദിവസം അർജുൻ്റെ വാഹനത്തിൻ്റെ ക്രാഷ് ഗാർഡ്, കയർ എന്നിവ കണ്ടെത്തിയതോടെ ബന്ധുക്കൾക്കും തെരച്ചിൽ സംഘത്തിനും പ്രതീക്ഷ വർധിച്ചിരുന്നു. നിലവിൽ സിപി വണ്ണിലെ തെരച്ചിൽ പൂർണമായി അവസാനിപ്പിച്ചിരിക്കുകയാണ്. അതിനാൽ കൂടുതൽ സിഗ്നൽ ലഭിച്ച സിപി 3, സിപി 4 എന്നിവിടങ്ങളിലാകും ഇന്ന് പരിശോധന.
നിലവിൽ ഡ്രഡ്ജർ സിപി 4 ഭാഗത്ത് നങ്കൂരമിട്ടിരിക്കുകയാണ്. എന്നാൽ ഇവിടെ മണ്ണും പറക്കല്ലും അടിഞ്ഞുകൂടിയതിനാൽ ദൗത്യത്തിൻ്റെ വേഗത കുറയുന്നുണ്ട്. ഡ്രഡ്ജിങ് കമ്പനിയുടെ മുങ്ങൽ വിദഗ്ധരും തെരച്ചിലിൻ്റെ ഭാഗമാകും. എന്നാൽ അടുത്ത മൂന്ന് ദിവസം മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ആശങ്കയും ബാക്കിയാണ്.