NEWSROOM

തിരുവാതുക്കല്‍ ഇരട്ടക്കൊല: തെളിവെടുപ്പിനിടെ സിസിടിവി ഡിവിആര്‍ കണ്ടെടുത്തു

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

Author : ന്യൂസ് ഡെസ്ക്


കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസില്‍ നിര്‍ണായകമായ ഡിവിആര്‍ തെളിവെടുപ്പിനിടെ കണ്ടെടുത്ത് പൊലീസ്. സമീപത്തെ തോട്ടില്‍ നിന്നാണ് കൊല നടന്ന വീട്ടിലെ സിസിടിവിയുടെ ഡിവിആര്‍ കണ്ടെടുത്തത്. തൃശൂരിലെ മാളയില്‍ നിന്നാണ് അസം സ്വദേശിയായ പ്രതി അമിത് ഉറാങ്ങിനെ പിടികൂടിയത്.

ഏപ്രില്‍ 22നാണ് തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറിനേയും ഭാര്യ മീരയേയും പ്രതി കൊലപ്പെടുത്തിയത്. ആസൂത്രിതമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. വിജയകുമാറിൻ്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത മൊബൈല്‍ മോഷണ കേസിന് ശേഷം പ്രതിയുടെ വനിതാ സുഹൃത്ത് ഉപേക്ഷിച്ചു പോയിരുന്നു. ഇതും വൈരാഗ്യം ഉണ്ടാവാന്‍ കാരണമായതായി പൊലീസ് അറിയിച്ചു.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോണ്‍ പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്നു. ഈ ഫോണ്‍ ഓണ്‍ ചെയ്ത് ഗൂഗിള്‍ അക്കൗണ്ടില്‍ നിന്ന് കോണ്‍ടാക്ടുകള്‍ നീക്കാന്‍ പ്രതി ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി ഇയാളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി പിടിയില്‍ ആയത്.

SCROLL FOR NEXT