NEWSROOM

മഹാരാഷ്ട്ര മുഖ്യമന്ത്രിപദം രാജിവെച്ച് ഏക്നാഥ് ഷിൻഡെ; പിൻഗാമിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു

പുതിയ മന്ത്രിസഭ രൂപീകരണം വരെ ഇടക്കാല മുഖ്യമന്ത്രിയായി ഷിൻഡെ തന്നെ തുടരും

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര മുഖ്യമന്ത്രിപദം രാജിവെച്ച് ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ. രാജ് ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് സമർപ്പിച്ചു. നിയമസഭാ കാലാവധി അവസാനിച്ചതിനെ തുട‍ർന്നാണ് രാജി. പുതിയ മന്ത്രിസഭ രൂപീകരണം വരെ ഇടക്കാല മുഖ്യമന്ത്രിയായി ഷിൻഡെ തന്നെ തുടരും.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസിനും അജിത് പവാറിനും ഒപ്പമാണ് ഗവർണർ സി.പി. രാധാകൃഷ്ണനെ കാണാൻ ഏക്നാഥ് ഷിൻഡെ രാജ്ഭവനിലെത്തിയത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഷിൻഡെ ഔദ്യോഗിക നടപടിക്രമത്തിന്‍റെ ഭാഗമായി രാജിവെച്ചത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുന്നതിനാൽ മന്ത്രിസഭ രൂപീകരിക്കുംവരെ ഇടക്കാല മുഖ്യമന്ത്രിയായി ഷിൻഡെയെ ​ഗവർണർ നിയമിച്ചു.

Also Read: രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹർജി; കേന്ദ്ര സർക്കാരിനോട് വിശദാംശങ്ങള്‍ തേടി അലഹബാദ് ഹൈക്കോടതി

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഉജ്വല വിജയമാണ് ഇത്തവണ നേടിയത്. അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ തുടരുകയാണ്. സർക്കാർ കാലാവധി ഇന്ന് തീരുന്നതിനാൽ രണ്ട് ദിവസത്തിനുള്ളിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകും. 132 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ സാഹചര്യത്തിൽ ഫഡ്നാവിസിന് തന്നെയാണ് സാധ്യത. ബിജെപിയും ആർഎസ്എസും അജിത് പവാർ എൻസിപിയും ദേവേന്ദ്ര ഫഡ്നാവിസിനാണ് പിന്തുണ നൽകിയിരിക്കുന്നത്.

Also Read: പരമാധികാര, ജനാധിപത്യ സോഷ്യലിസ്റ്റ്, മതനിരപേക്ഷ റിപ്പബ്ലിക്കായി തുടരുന്ന ഇന്ത്യൻ ഭരണഘടന

എന്നാൽ, ഏക്നാഥ് ഷിൻഡെ ശിവസേന ഇത്തവണയും സീറ്റ് നില കൂട്ടിയതിനാൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് വലിയ വിലപേശലാണ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.  57 സീറ്റുകളിലാണ് ശിവസേന ഷിന്‍ഡെ വിഭാഗം വിജയിച്ചത്. ഏതായാലും അധികം വൈകാതെ ബിജെപി കേന്ദ്രനേതൃത്വം അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഫഡ്നാവിസിനെയും ഷിൻഡെയെയും കേന്ദ്ര നേതൃത്വം ഡൽഹിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

SCROLL FOR NEXT