ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഗണ്ഡോ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മേഖലയിൽ അടുത്തിടെ സൈന്യത്തിനും പൊലീസിനും നേരെ നടന്ന ആക്രമണങ്ങളിൽ ഭീകരരുടെ പങ്ക് വ്യക്തമായിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടന്ന തെരച്ചിലിനിടെയാണ് മൂന്ന് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായതെന്ന് ജമ്മു കശ്മീർ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
ഈ മാസം 11 ന് ഭീകരർ ഒരു സൈനീക ക്യാമ്പ് ആക്രമിച്ച സംഭവത്തിൽ അഞ്ച് സൈനികർക്കും ഒരു പ്രത്യേക പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരിന്നു. കഴിഞ്ഞയാഴ്ചകളിൽ തുടർച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളെ തുടർന്ന് ദോഡ, രജൗരി, പൂഞ്ച് മേഖലകളിൽ ഭീകരരെ തുരത്താനുള്ള പ്രവർത്തനങ്ങൾ സൈന്യം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം തീവ്രവാദികളെയും അവരുടെ പ്രാദേശിക സഹായികളേയും കണ്ടെത്താൻ സുരക്ഷാ സേന ഏകോപിത പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഭീകരർക്ക് ഭക്ഷണവും പാർപ്പിടവും നൽകിയെന്ന് കരുതുന്ന മൂന്ന് പ്രദേശവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.