ജാതി സമുദായങ്ങളുടെ സമ്മർദ്ദ തന്ത്രത്തിന് വഴങ്ങിയുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയുമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എല്ലാവരെയും സമന്മാരായി കാണുന്ന ബദൽ സംവിധാനം വേണമെന്നും എൻഎസ് എസ് വ്യക്തമാക്കി.
ചങ്ങനാശ്ശേരി പെരുന്ന എൻ എസ് എസ് ആസ്ഥാനത്ത് ചേർന്ന വാർഷിക ബഡ്ജറ്റ് സമ്മേളനത്തിലാണ് ജാതി സംവരണം സംബന്ധിച്ച നിലപാട് എൻ എസ് എസ് വ്യക്തമാക്കിയത്. ജാതി സംവരണം പൂർണ്ണമായും അവസാനിപ്പിക്കണം. വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്ത് രാജ്യത്ത് വർഗീയത വളർത്തുകയും, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഘടകമാണ് ജാതി സംവരണം. ജാതി സമുദായങ്ങളുടെ സമ്മർദ്ദ തന്ത്രത്തിന് വഴങ്ങി, അവരുടെ സംഘടിതശക്തിക്ക് മുന്നിൽ അടിയറവ് പറഞ്ഞുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയുമെന്നും എൻ.എസ്.എസ് വിമർശിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും സ്കൂളുകൾക്കും കോളേജുകൾക്കും സുഗമമായി പ്രവർത്തിക്കാവുന്ന സാഹചര്യം ഇല്ല. എയ്‌ഡഡ് മേഖലയുടെ പ്രവർത്തനങ്ങളെ വില കുറച്ചു കാണുന്ന തെറ്റായ നയമാണ് കാണുന്നതെന്നും ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തി.