പിഎസ്‌സി കോഴ ആരോപണത്തെ തുടർന്ന് സിപിഎമ്മിൽ നിന്നും പുറത്താക്കിയ പ്രമോദ് കോട്ടൂളിക്കെതിരായ അച്ചടക്ക നടപടിയിൽ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. "പാര്‍ട്ടിയ്‌ക്കെതിരെ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും നടത്തുന്ന കടന്നാക്രമങ്ങളെ പരാജയപ്പെടുത്തും. നുണപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിധരിപ്പിക്കാനും പാര്‍ട്ടിയില്‍ കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ശ്രമം. പാര്‍ട്ടി നടപടികള്‍ക്ക് വിധേയരാവുന്നവര്‍ക്ക് പാര്‍ട്ടി ശത്രുക്കളും മാധ്യമങ്ങളും വീരപരിവേഷം നല്‍കുന്നുവെന്നും ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. പാര്‍ട്ടി നേതൃത്വത്തെയും സംസ്ഥാന സര്‍ക്കാരിനെയും കരിവാരി തേക്കാൻ ശ്രമം നടക്കുന്നു. എളമരം കരീമിനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ നീചമായ പ്രചാരണം നടക്കുന്നു. എതിരാളികളുടെ രാഷ്ട്രീയ അജണ്ട തുറന്നുകാട്ടും. പ്രമോദിനെതിരായ നടപടി തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പറഞ്ഞു.
കോഴ ആരോപണത്തെ തുടർന്ന് സിപിഎമ്മിൽ നിന്നും പുറത്താക്കിയ പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതിന് പിന്നാലെ വ്യാപക ആക്രമണമാണ് പാർട്ടിക്കെതിരെ പ്രതിപക്ഷ നേതാക്കളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലും ഉയരുന്നത്. അതിൻ്റെ പശ്ചാത്തലത്തിലാണ് ന്യായീകരണവുമായി സിപിഎം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്.