NEWSROOM

'ബഹുഭാര്യത്വം ഇല്ലാതാക്കുക അടുത്ത ലക്ഷ്യം'; അസമിൽ മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ ബിൽ പ്രാബല്യത്തിൽ

റവന്യു-ഡിസാസ്റ്റർ മാനേജ്മെൻ്റ് മന്ത്രി ജഗൻ മോഹനാണ് നിയമസഭയിൽ രജിസ്ട്രേഷൻ ബിൽ അവതരിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

മുസ്ലിം വിഭാഗത്തിലെ വിവാഹവും, വിവാഹ മോചനവും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്ന ബിൽ പാസാക്കി അസം സർക്കാർ. ബഹുഭാര്യത്വം ഇല്ലാതാക്കുകയാണ് സർക്കാരിൻ്റെ അടുത്ത ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. റവന്യു-ഡിസാസ്റ്റർ മാനേജ്മെൻ്റ് മന്ത്രി ജഗൻ മോഹനാണ് നിയമസഭയിൽ രജിസ്ട്രേഷൻ ബിൽ അവതരിപ്പിച്ചത്.

മതപുരോഹിതന്മാരുടെ കീഴിൽ ഖാസി സമ്പ്രദായത്തിലുള്ള വിവാഹ രീതി അസമിലെ മുസ്ലിം വിഭാഗം പിന്തുടരുന്നത് തടയിടുകയാണ് സർക്കാർ പാസാക്കിയ പുതിയ ബില്ലിന്റെ ലക്ഷ്യമെന്നാണ് സർക്കാർ പറയുന്നത്. ബിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമാണെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി പെൺകുട്ടികൾക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്താനും ശൈശവ വിവാഹം, ഉഭയകക്ഷി സമ്മത പ്രകാരമല്ലാത്ത വിവാഹങ്ങൾ എന്നിവ തടയാനും രജിസ്ട്രേഷനിലൂടെ സാധിക്കുമെന്നും പറഞ്ഞു.

കൂടാതെ പെൺകുട്ടികളുടെ വിവാഹപ്രായമായ 18 വയസ്, ആൺകുട്ടികളുടെ വിവാഹപ്രായമായ 21 വയസ് എന്നിവ ലംഘിക്കാനും കഴിയില്ല. ഇനി നടത്തുന്ന വിവാഹങ്ങൾ മാത്രമാകും നിയമത്തിൻ്റെ പരിധിയിൽ വരുക. എന്നാൽ നേരത്തേ നടത്തിയ വിവാഹങ്ങളുടെ സാധുത നഷ്ടപ്പെടില്ല. എല്ലാ വിവാഹങ്ങളും സർക്കാരിൻ്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

SCROLL FOR NEXT