NEWSROOM

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, നടപടിയെടുക്കാതെ സർക്കാർ മൃദുസമീപനം പുലർത്തുന്നു; ഇ.ടി. മുഹമ്മദ് ബഷീർ

വിഷയത്തിൽ സർക്കാർ നടപടിയെടുക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം നടത്തേണ്ടിവരുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്




എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ഗൗരവകരമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ. വിഷയത്തിൽ നടപടിയെടുക്കാതെ മൃദു സമീപനം പുലർത്തുകയാണ് സർക്കാരെന്ന് ഇ.ടി. ആരോപിച്ചു. സർക്കാർ ഗൗരവകരമായി തന്നെ നടപടിയെടുക്കണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു.

എഡിജിപിയെ കുറിച്ച് പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണെന്നായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിൻ്റെ പക്ഷം. മലപ്പുറത്തെ പൊലീസ് സേനയിലെ കൂട്ട സ്ഥലം മാറ്റം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണെന്നും എഡിജിപിക്കെതിരെ നടപടിയെടുക്കാതെ മൃദു സമീപനം പുലർത്തുകയാണ് സർക്കാരെന്നും നേതാവ് ആരോപിച്ചു. വിഷയത്തിൽ സർക്കാർ നടപടിയെടുക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം നടത്തേണ്ടിവരും. മാർക്സിസ്റ്റ് -ഫാസിസ്റ്റ് കൂട്ടായ്മയുണ്ടെന്ന് മാസങ്ങൾക്ക് മുൻപ് ലീഗ് പറഞ്ഞിരുന്നു. അത് യാഥാർഥ്യമാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

ALSO READ: എഡിജിപിയെ നീക്കണമെന്ന ആവശ്യം ശക്തം; വിവാദങ്ങൾക്കിടെ നിർണായക യോഗം ചേർന്ന് എൽഡിഎഫ്

എഡിജിപിയെ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം തന്നെയാണ് ഇടതുമുന്നണി സഖ്യകക്ഷികളും ഉയർത്തുന്ന ആവശ്യം. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് ഇടതുപക്ഷ സർക്കാരിന് യോജിച്ച കാര്യമല്ലെന്ന് ആർജെഡി അഭിപ്രായപ്പെട്ടു. എഡിജിപി-ആർഎസ്എസ് ബന്ധം ഗൗരവമുള്ള വിഷയമാണെന്നും യോഗത്തിൽ നിലപാട് പറയുമെന്നും എൻസിപി വ്യക്തമാക്കി. നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് തന്നെയായിരുന്നു മന്ത്രി കെ. രാജന്റെയും മറുപടി.

എന്നാൽ എഡിജിപിയെ നീക്കണമെന്ന ആർജെഡി ആവശ്യം പ്രായോഗികമല്ലെന്ന് എംഎൽഎ ആന്റണി രാജു പറഞ്ഞു. ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്നും അതിന് നടപടിക്രമങ്ങൾ പാലിക്കണമെന്നും ആൻ്റണി രാജു വ്യക്തമാക്കി. അതേസമയം അജിത് കുമാറിനെതിരെ ഇപ്പോൾ നടപടിയില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എഡിജിപി -ആർ എസ് എസ് കൂടിക്കാഴ്ച കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.




SCROLL FOR NEXT