NEWSROOM

ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം: പ്രതി നോബി ലൂക്കോസിന് ജാമ്യം

ഉപാധികളോടെയാണ് നോബി ലൂക്കോസിന് ജാമ്യം അനുവദിച്ചത്. 28 ദിവസത്തിനു ശേഷമാണ് നോബി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് നോബി ലൂക്കോസിന് ജാമ്യം അനുവദിച്ചത്. 28 ദിവസത്തിനു ശേഷമാണ് നോബി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. നേരത്തെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

നോബി ആത്മഹത്യാ പ്രേരണാക്കുറ്റം ചെയ്‌തെന്ന് തന്നെയായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഷൈനിയുടേയും മക്കളുടേയും മരണം തുടര്‍ച്ചയായ പീഡനങ്ങള്‍ക്ക് ഒടുവിലാണെന്നാണും ഷൈനിയെ മരണത്തിലേക്ക് നയിച്ചത് നോബിയുടെ സമ്മര്‍ദ്ദമാണെന്നും പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചത് രാത്രി പത്തരയ്ക്കായിരുന്നു. പ്രകോപനപരമായ സംഭാഷണങ്ങളാണ് നോബി ആ സമയം നടത്തിയതെന്നും പൊലീസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്നും കൊടുത്താൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഫെബ്രുവരി 28നാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും (11), ഇവാനയും (10) ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവ് നോബി ലൂക്കോസുമായി വേര്‍പിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്.

പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. നിര്‍ത്താതെ ഹോണ്‍ മുഴക്കി വന്ന ട്രെയിനിന് മുന്നില്‍ നിന്നും മൂവരും മാറാന്‍ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്‌സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


SCROLL FOR NEXT