ചെന്നൈ: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്കായി മുടക്കുന്ന തുക തമിഴ്‌നാട് സർക്കാർ വെട്ടിക്കുറച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണം. തടവിൽ കഴിയുന്നവരെ പരിപോഷിപ്പിക്കുന്ന വിധമുള്ള അനാവശ്യ ചെലവുകൾ നിർത്തലാക്കിയെന്നും ഈ തുക സ്കൂൾ വിദ്യാർഥികളുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാണ് വിജയ് സർക്കാരിന്റെ തീരുമാനം എന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാൽ, സർക്കാർ ഇത്തരമൊരു ഉത്തരവിറക്കിയിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ ജയിലുകൾ ആധുനികവത്കരിക്കാനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണ് ടിവികെ സർക്കാർ. കഴിഞ്ഞ മാസം പുഴൽ സെൻട്രൽ ജയിൽ സന്ദർശിച്ച ഊർജ-നിയമ വകുപ്പ് മന്ത്രി ആർ. നിർമൽകുമാർ, ജയിലുകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾ സർക്കാർ പരിശോധിച്ച് വരികയാണെന്ന് പറഞ്ഞിരുന്നു.
ജയിലുകളിൽ 'ഇൻ-ഹൗസ് ബസാർ' പോലുള്ള സംവിധാനങ്ങളും ടിവികെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തടവുകാർക്ക് ആവശ്യമായ പഴങ്ങളും മറ്റ് അനുവദനീയമായ സാധനങ്ങളും ജയിൽ വളപ്പിനുള്ളിൽ തന്നെ സംഭരിച്ച് വിതരണം ചെയ്യുന്ന സംവിധാനമാണ് 'ഇൻ-ഹൗസ് ബസാർ'. ജയിലുകളിലേക്ക് മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും കടത്താൻ ഉപയോഗിക്കുന്ന വഴികൾ അടയ്ക്കുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജയിൽ സന്ദർശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഈ സംവിധാനം എത്രയും വേഗം പ്രാവർത്തികമാക്കാനാണ് ജയിൽ അധികൃതർക്ക് നൽകിയിരിക്കുന്ന നിർദേശം.
ജയിലിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ, മെച്ചപ്പെട്ട ജനറേറ്റർ സൗകര്യങ്ങൾ, നവീകരിച്ച മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവ ഘട്ടം ഘട്ടമായി ഏർപ്പെടുത്താൻ ആവശ്യമായ സാമ്പത്തിക വിഹിതം സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിരുന്നു.