റമദാൻ മാസത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നിൽക്കുന്നത് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല വിലക്കി എന്ന് അവകാശപ്പെടുന്ന ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത്തരത്തിൽ നിൽക്കുന്നത് കണ്ടെത്തിയാൽ അവരുടെ നിക്കാഹ് ഉടനടി നടത്തുമെന്നും സർവകലാശാലയുടെ പവിത്രതയെ ബഹുമാനിക്കണമെന്നുമാണ് ജാമിയ മിലിയ ഇസ്ലാമിയയുടെ പേരിൽ പ്രചരിക്കുന്ന വിജ്ഞാപനത്തിൽ പറയുന്നത്. എന്താണ് ഇതിൻ്റെ വസ്തുത.
ഇത്തരമൊരു പ്രസ്താവന ജാമിയ മിലിയ ഇസ്ലാമിയ പുറപ്പെടുവിച്ചിരുന്നെങ്കിൽ അത് ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായേനെ. എന്നാൽ അത്തരത്തിലൊരു വാർത്തയും കണ്ടെത്താനായില്ല. വ്യക്തതയ്ക്കായി വൈറൽ സന്ദേശം പരിശോധിച്ചപ്പോൾ പൊരുത്തക്കേടുകൾ കണ്ടെത്താനായി. വിജ്ഞാപനം ഇറക്കിയ തീയതി ഫെബ്രുവരി 20 എന്നാണ് ആദ്യം നൽകിയിരിക്കുന്നത്. എന്നാൽ ഡെപ്യൂട്ടി രജിസ്ട്രാറുടെ ഒപ്പിന് താഴെ നൽകിയിരിക്കുന്ന തീയതി ജനുവരി 20 എന്നാണ്. ഇത് അറിയിപ്പ് വ്യാജമാണെന്ന സംശയത്തിലേക്ക് നയിച്ചു.
സ്ഥിരീകരണത്തിനായി ജാമിയ മിലിയ ഇസ്ലാമിയയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴും അത്തരമൊരു അറിയിപ്പ് കണ്ടെത്താനായില്ല. എന്നാൽ ഫെബ്രുവരി 24ന് സർവകലാശാല പങ്കിട്ട ഒരു സർക്കുലർ ലഭിച്ചു. സർവകലാശാലയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനം തെറ്റാണെന്നും അത്തരമൊരു അറിയിപ്പ് സർവകലാശാല അധികൃതർ പുറപ്പെടുവിച്ചിട്ടില്ലെന്നുമാണ് ഇതിൽ പറയുന്നത്.
സംഭവത്തിൽ ഡൽഹി പൊലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ഇത്തരം ശ്രമങ്ങളെ അപലിപിക്കുന്നതായും സർവകലാശാല ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട് അതായത് ജാമിയ മിലിയ ഇസ്ലാമിയയുടെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന് വ്യക്തം.