കൊല്ലം ഇരവിപുരത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. മകളെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. 19കാരനായ ഇരവിപുരം സ്വദേശി അരുൺകുമാറാണ് കൊല്ലപ്പെട്ടത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.
മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുവീട്ടിലേക്ക് ഇയാൾ അരുണിനെ വിളിച്ച് വരുത്തി. അവിടെ എത്തിയ അരുണിൻ്റെ സുഹൃത്തുക്കളും പ്രസാദും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. സംഘർഷത്തിനിടെയാണ് അരുണിനെ പ്രസാദ് കത്തി ഉപയോഗിച്ച് കുത്തിയത്. അരുണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.