ചേലക്കരയിൽ പൊലീസിനെ വെല്ലുവിളിച്ച് പത്രസമ്മേളനം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ പി.വി. അന്‍വറിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അൻവറിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയത്.
ഒരു തെരഞ്ഞെടുപ്പ് ചട്ട ലംഘനവും നടത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ട് തന്നെയാണ് പത്രസമ്മേളനം വിളിച്ചതെന്നുമായിരുന്നു അൻവർ നൽകിയ വിശദീകരണം. തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ വായിച്ചിട്ട് തന്നെയാണ് വന്നത്. ഡിഎംകെയുടെ പ്രവർത്തകർ ഇന്നും വീടുകൾ കയറി നോട്ടീസ് നൽകുന്നുണ്ട്. അത് ചട്ടലംഘനം അല്ലെന്നും അൻവർ പറഞ്ഞിരുന്നു.
ശബ്ദമുഖരിതമായ പ്രചരണം ഇന്നലെ കൊണ്ട് അവസാനിപ്പിക്കണമെന്നാണ് ചട്ടം പറയുന്നത്. കൂടാതെ മറ്റ് ജില്ലയിൽ വന്ന് മണ്ഡലത്തിൽ നിൽക്കുന്നവർ ജില്ല വിടണമെന്ന് പറയുന്നത് അലിഖിത നിയമം ആണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമത്തിൽ അങ്ങനെ പറയുന്നില്ലെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
ഡിഎംകെയെ സംബന്ധിച്ച് മണ്ഡലത്തിൽ പ്രവർത്തിക്കാൻ ആളുകൾ കുറവാണ്. വെറും 32 ദിവസം പ്രായമുള്ള സാമൂഹ്യ സംഘടനയാണ് ഡിഎംകെ. ഇവിടെ സിപിഎമ്മിന്റെ ഉരുക്ക് കോട്ടയിൽ മന്ത്രിമാരും മുഖ്യമന്ത്രിയും ഒരു ഭാഗത്ത്. 19 എംപിമാരും, പ്രതിപക്ഷ നേതാവും മറുഭാഗത്ത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മറ്റ് കേന്ദ്രമന്ത്രിമാരും വേറൊരു ഭാഗത്ത് നിന്ന് ഞങ്ങളോട് ഏറ്റുമുട്ടുകയാണെന്നും അൻവർ പ്രതികരിച്ചിരുന്നു.
ALSO READ: "ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചു"; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി
അൻവറിൻ്റെ വാർത്ത സമ്മേളനത്തിനിടയിൽ തെരഞ്ഞടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. സമ്മേളനം നിർത്തിവെക്കണമെന്ന ആവശ്യമാണ് ഉദ്യോഗസ്ഥർ ഉന്നയിച്ചത്. വാർത്താസമ്മേളനത്തിൽ നിന്നും അൻവർ പിന്മാറാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി മടങ്ങുകയാണ് ഉണ്ടായത്. ഉദോഗസ്ഥരെ വിട്ട് പിണറായി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അൻവറിൻ്റെ ആരോപണം.