NEWSROOM

രാഹുൽ ഗാന്ധി 'രാജ്യവിരുദ്ധ പരാമർശം' നടത്തിയെന്ന് ഹിന്ദുത്വ സംഘടനകൾ; കേസെടുത്ത് ഒഡിഷ പൊലീസ്

രാഹുലിനെതിരെ ബിഎൻഎസ് 152, 197(1)(d) വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു

Author : ന്യൂസ് ഡെസ്ക്


രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപണത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഒഡിഷ പൊലീസ് കേസെടുത്തു. ബിജെപി, യുവമോർച്ച, ആർഎസ്‌എസ്, ബജ്‌രംഗ്ദൾ ഉൾപ്പെടെയുള്ള വിവിധ ഹിന്ദുത്വ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ഒഡിഷയിലെ ജാർസുഗുഡ പൊലീസിൽ പരാതി നൽകിയത്. രാഹുൽ ഗാന്ധി മനപൂർവം ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുകയും അതുവഴി ഇന്ത്യൻ പൗരന്മാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് നോർത്തേൺ റേഞ്ച് ഐജി ഹിമാൻഷു ലാലിനാണ് രേഖാമൂലം പരാതി നൽകിയതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.

"രാഹുൽ ഗാന്ധിയുടെ പ്രസ്താവന അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പരിധി ലംഘിച്ചു. ഇന്ത്യക്കെതിരെ പോരാടുകയാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ അദ്ദേഹം ബോധപൂർവം ജനങ്ങൾക്കിടയിൽ കലാപാഹ്വാനം നടത്തുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ദുർബലപ്പെടുത്തുന്നതാണ്," എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

പരാതിയിൽ സ്വീകരിച്ച ഐജി ഹിമാൻഷു കുമാർ ലാൽ വിഷയം വിശദമായി അന്വേഷിക്കാനായി ജാർസുഗുഡ എസ്‌പി സ്മിത് പി. പർമർക്ക് നിർദേശം നൽകി. തുടർന്ന് രാഹുലിനെതിരെ ബിഎൻഎസ് 152, 197(1)(d) വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പുതിയ കോൺഗ്രസ് ആസ്ഥാനത്തിൻ്റെ ഉദ്ഘാടന വേളയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.

അതേസമയം, ബിജെപി രാഹുലിനെ കള്ളക്കേസിൽ കുടുക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണെന്ന് ജാർസുഗുഡയിലെ കോൺഗ്രസ് നേതാവ് അമിത ബിസ്വാൾ ആരോപിച്ചു. “ബിജെപിയുടെ മുതലാളിത്ത ബന്ധത്തെ ചോദ്യം ചെയ്താലും അവരുടെ നയങ്ങളുടെയും വിദേശ ബന്ധങ്ങളുടെയും പ്രായോഗികതയെക്കുറിച്ച് അഭിപ്രായം പറഞ്ഞു കൊണ്ടും രാഹുൽ ഗാന്ധി എല്ലായ്‌പ്പോഴും ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ നിയമവ്യവസ്ഥയെ ആക്രമിക്കുന്ന ഒരു പരാമർശവും അദ്ദേഹം ഒരിക്കലും നടത്തിയിട്ടില്ല. ബിജെപി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. രാഹുലിനെതിരായ ഈ രാഷ്ട്രീയ പ്രതികാര നടപടിക്കെതിരെ ഞങ്ങൾ പ്രതിഷേധം ആരംഭിക്കും,” അമിത ബിസ്വാൾ പറഞ്ഞു.

SCROLL FOR NEXT