ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഉറുഗ്വേയിലെ ഒരു നഴ്‌സിംഗ് ഹോമിലെ പത്ത് വയോധിക അന്തേവാസികൾ മരിച്ചു. കെയർടേക്കർ മാത്രമാണ് അതിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. തെക്കേ അമേരിക്കൻ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്തുള്ള ട്രീൻ്റ വൈ ട്രെസ് നഗരത്തിലെ ആറ് മുറികളുള്ള കെട്ടിടത്തിലാണ് തീപിടിത്തത്തിൽ എട്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരും മരണപ്പെട്ടത്.
അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ പ്രധാന കവാടം അടച്ചിരുന്നത് രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കി. സ്വീകരണമുറിയിൽ തീ പടർന്ന് കെട്ടിടത്തിലുടനീളം പുക പടർന്നനിലയിലായിരുന്നു. താമസക്കാരിൽ ഏഴ് പേർ വിഷപ്പുക ശ്വസിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് ദിവസത്തിന് മുൻപാണ് ഉറുഗ്വേയുടെ കിഴക്ക് ഭാഗത്തുള്ള മെലോ നഗരത്തിൽ, വയോധികർക്കും, മാനസികരോഗികൾക്കും വേണ്ടിയുള്ള മറ്റൊരു നഴ്‌സിംഗ് ഹോമിൽ തീപിടിത്തമുണ്ടായത്. ആ തീപിടിത്തത്തിൽ രണ്ട് അന്തേവാസികൾ മരണപ്പെട്ടിരുന്നു. ഉറുഗ്വേയിലെ 3.4 മില്ല്യൺ ആളുകളിൽ പതിനാറ് ശതമാനവും 65 വയസ്സിനു മുകളിലുള്ളവരാണ്.