മലപ്പുറത്ത് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത അഞ്ച് അധ്യാപകർ നിലമ്പൂർ വനത്തിൽ കുടുങ്ങി. കാഞ്ഞിരപ്പുഴ വനത്തിലാണ് ഞായറാഴ്ച അർധരാത്രിയോടെ യുവാക്കൾ കുടുങ്ങിയത്. കൽപ്പറ്റ ഉമ്മുൽഖുറ അറബിക് കോളേജ് അധ്യാപകരായ ഫൗസി , ഷുഹൈബ്, മുസ്ഫർ, ഷമീം, അസിം എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. പിന്നാലെ അഗ്നിരക്ഷാസേനയെത്തി ഇവരെ പുറത്തെത്തിച്ചു.
സഹപ്രവർത്തകൻ്റെ കല്യാണം കഴിഞ്ഞ് മടങ്ങവെയായിരുന്നു അധ്യാപകർക്ക് ഗൂഗിൾ മാപ്പ് 'പണി' കൊടുത്തത്. മാപ്പ് വഴിതെറ്റിച്ചതിന് പിന്നാലെ സംഘം സഞ്ചരിച്ച കാർ വനത്തിനുള്ളിൽ കുടുങ്ങി. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെ വനത്തിൽ നിന്നും പുറത്തിറങ്ങാൻ നിവൃത്തിയില്ലാതെയായി.
തുടർന്ന് അധ്യാപക സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി കെട്ടിവലിച്ചശേഷമാണ് വാഹനം ചെളിയിൽ നിന്ന് പുറത്തെടുത്തത്.