കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ ഉത്തരേന്ത്യയിലും ത്രിപുരയിലും വെള്ളപ്പൊക്ക ദുരിതം തുടരുന്നു. ത്രിപുരയിൽ 50,000ത്തിലധികം ആളുകളാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. ഗുജറാത്തിൽ പ്രളയം ദുരിതം വിതച്ച 12,000 പേരെ രക്ഷപ്പെടുത്തിയെന്നും സർക്കാർ അറിയിച്ചു.
ബുധനാഴ്ച മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഉത്തരേന്ത്യയിൽ പ്രളയം വിതച്ച ദുരിതം തുടരുകയാണ്. ത്രിപുരയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ 23 പേരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. നിലവിൽ 369 ദുരിതാശ്വാസ ക്യാമ്പുകളിലായി 53,356 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഗോമതി നദിയിലെ ജലനിരപ്പ് താഴ്ന്നെങ്കിലും അപകടനിലയിലാണ് ഇപ്പോഴും തുടരുന്നത്.
ഗുജറാത്തിൽ മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 26 ആയി. വഡോദരയിലും പഞ്ച്മഹലുകളിലുമാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ 206 അണക്കെട്ടുകളിൽ 122 എണ്ണത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 5000ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു. 12000 പേരെ രക്ഷപ്പെടുത്തിയതായിയും സർക്കാർ അറിയിച്ചു.
വരും ദിവസങ്ങളിലും ഗുജറാത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി എൻഡിആർഫ്, എസ്‌ഡിആർഎഫ് എന്നിവർക്കൊപ്പം കരസേനയുടെ ആറ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രസർക്കാരിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകി.