NEWSROOM

'ഹെലീന്‍' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു, തീവ്രതയേറിയ കൊടുങ്കാറ്റായി മാറും; ഫ്ലോറിഡയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

രണ്ട് ലക്ഷത്തോളം പേര്‍ താമസിക്കുന്ന ഫ്ലോറിഡയുടെ തലസ്ഥാന നഗരമായ ടല്ലഹാസിയെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കാം.

Author : ന്യൂസ് ഡെസ്ക്


ഫ്ലോറിഡ തീരത്തക്ക് വീശിയടിച്ച ഹെലീന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍. ഈ വര്‍ഷം യുഎസില്‍ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി ഇത് മാറുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ, കാറ്റഗറി നാലായി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. പ്രശ്ന ബാധിത മേഖലകളില്‍ നിന്ന് ആളുകളോട് മാറിതാമസിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. അറ്റ്ലാന്‍റയിലെ എല്ലാ സ്കൂളുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

രണ്ട് ലക്ഷത്തോളം പേര്‍ താമസിക്കുന്ന ഫ്ലോറിഡയുടെ തലസ്ഥാന നഗരമായ ടല്ലഹാസിയെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കാം. ചില മേഖലകളില്‍ ആളപായം അടക്കമുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്ന് നാഷണൽ ഹറികെയ്ൻ സെൻ്റർ ഡയറക്ടർ മൈക്കൽ ബ്രണ്ണൻ പറഞ്ഞു.

ബിഗ് ബെന്‍ഡിലെ ചില പ്രദേശത്ത് ഭൂനിരപ്പില്‍ നിന്ന് 20 അടി ഉയരത്തില്‍ കൊടുങ്കാറ്റിന് ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തെ തുടര്‍ന്ന് ഫ്ലോറിഡയിലും പരിസര പ്രദേശങ്ങിലും അതിശക്തമായ മഴപെയ്യുന്നുണ്ട്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം ജനജീവിതത്തെ സാരമായി ബാധിച്ചു. ഫോര്‍ട്ട് മിയേഴ്സ് അടക്കമുള്ള തീരമേഖലകളില്‍ സാധാരണയേക്കാള്‍ രണ്ട് അടി കൂടുതലായി വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഫ്ലോറിഡയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ 346000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സേവനം നഷ്ടപ്പെട്ടു. ജോര്‍ജിയയിലും 13000-ധികം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

SCROLL FOR NEXT