വേനൽ കടുത്തതോടെ കാസർഗോഡ് ജില്ലയിൽ കാട്ടുതീ വർധിക്കുന്നു. കഴിഞ്ഞ മാസം മാത്രം അൻപതിലേറെ ഇടങ്ങളിലാണ് തീപിടിത്തമുണ്ടായത്. വരും ദിവസങ്ങളിൽ ചൂട് കനക്കുന്നതോടെ കാട്ടുതീയുടെ എണ്ണത്തിലും വർധനവുണ്ടാവുമെന്നാണ് നിഗമനം.
മലമ്പ്രദേശങ്ങളും മൊട്ടക്കുന്നുകളുമേറെയുള്ള ഇടങ്ങളാണ് കാസർഗോഡ്. വേനൽക്കാലമാകുന്നതോടെ ഇവിടത്തെ പുല്ലുകൾ കരിയുകയും മരങ്ങളിലെ ഇലകൾ പൊഴിയുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങളിലാണ് വ്യാപകമായി തീപിടിത്തമുണ്ടാകുന്നത്.
കഴിഞ്ഞ മാസമാണ് ഏറ്റവും കൂടുതൽ ഇടങ്ങളിൽ കാട്ടുതീയുണ്ടായത്. ചില സ്ഥലങ്ങളിൽ ആളുകൾ ബോധപൂർവ്വം തീയിടാറുണ്ട്. പലപ്പോഴും അലക്ഷ്യമായി സിഗരറ്റ് ഉൾപ്പെടെയുള്ളവ വലിച്ചെറിയുന്നതും തീപിടിത്തത്തിന് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ ബോധപൂർവ്വം തീയിടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.