ഗാസ സംഘർഷത്തിൽ ഇസ്രേയിലിനെതിരായ യൂറോപ്പിന്റെ പ്രതിഷേധം യുവേഫാ ലീഗ് മത്സര വേദിയിലേക്കും എത്തിയിരിക്കുന്നു. അതിനാൽ ഫ്രാന്‍സ്-ഇസ്രയേല്‍ പോരാട്ടം പാരീസില്‍ നടക്കാനിരിക്കെ, കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഫ്രഞ്ച് സർക്കാർ ഒരുക്കിയിരിക്കുന്നത്.
പലസ്തീനില്‍ യുദ്ധമുഖം തുറന്നിട്ട ഇസ്രയേലുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നും വേദി മാറ്റണമെന്നുമടക്കം ആവശ്യങ്ങളുയർത്തി കടുത്ത പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സിലുണ്ടായത്. എന്നാല്‍ യഹൂദ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കില്ലെന്നും, തീരുമാനിച്ചതുപോലെ മത്സരം നടക്കുമെന്നായിരുന്നു ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം. ഇതോടെ പ്രതിഷേധങ്ങള്‍ സ്റ്റേഡിയത്തിലേക്ക് എത്തുമെന്ന നിലയാണുള്ളത്.
ആംസ്റ്റർഡാമിൽ യൂറോപ്പാ ലീഗ് മത്സരത്തിനെത്തിയ ഇസ്രായേൽ ആരാധകർക്ക് നേർക്കുണ്ടായ ആക്രമണത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ സംഘർഷ സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഫ്രാന്‍സ് ഒരുക്കിയിട്ടുള്ളത്. മത്സരം നടക്കുന്ന സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിലും പരിസരത്തും കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. 4000 പോലീസുകാരും 1600 സ്റ്റേഡിയം ഗാർഡുകളും സുരക്ഷാ ചുമതലയിലുണ്ട്. സ്റ്റേഡിയത്തിന് ചുറ്റും 2,500 പൊലീസുകാരെയും മറ്റ് 1,500 പേരെ തലസ്ഥാന നഗരത്തിലെ ഗതാഗത ക്രമീകരണത്തിലുമായി വിന്യസിച്ചതായി ഫ്രഞ്ച് പൊലീസ് അറിയിച്ചു. ഇസ്രയേലി താരങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക തീവ്രവാദ വിരുദ്ധ സ്ക്വാഡുമുണ്ട്.
80,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിൽ നാലിലൊന്ന് കാണികളുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി മൈക്കൽ ബാർണിയറും മുൻ പ്രസിഡൻ്റുമാരായ ഫ്രാൻസ്വാ ഒലാൻഡും നിക്കോളാസ് സർക്കോസിയുമടക്കം പ്രമുഖർ മത്സരം കാണാനെത്തിയേക്കും. എന്നാൽ ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗൺസിലിന്‍റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാൽ ഇസ്രയേലി ആരാധകർ കളി കാണാനെത്താൻ ഇടയില്ലെന്നാണ് സൂചനകൾ.