പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് വിപ്ലവാശംസകളും അഭിനന്ദനങ്ങളും അറിയിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. ഒരിക്കലും മുറിഞ്ഞു പോകാത്ത ബന്ധമാണ് എം.എ. ബേബിയുമായുള്ളതെന്നും, വിദ്യാർഥി കാലത്ത് പഠനത്തിലും വായനയിലും ബേബി മുന്നിലായിരുന്നുവെന്നും ജി. സുധാകരൻ ഓർത്തെടുത്തു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നിരിക്കുന്നത് തികച്ചും പ്രാപ്തനും അർഹനുമായ ആളാണെന്നും ജി. സുധാകരൻ പറഞ്ഞു.
അതേസമയം, സുധാകരൻ സാറ് എന്നാണ് ജി. സുധാകരനെ ഞങ്ങളുടെ തലമുറ വിളിക്കുന്നതെന്ന് എം.എ. ബേബിയും പ്രതികരിച്ചു. "ധാരാളം മർദനം ഏറ്റിട്ടുണ്ട്. പ്രായപരിധി കാരണം ചില സഖാക്കൾ ഒഴിഞ്ഞിട്ടുണ്ട്. എന്നാൽ അവർ അനൗദ്യോഗികമായി പാർട്ടിയിൽ സജീവമാണ്. പാർട്ടി കോൺഗ്രസിൽ ചില നിർണായക തീരുമാനങ്ങൾ എടുത്തിട്ടുണ്ട്," എം.എ. ബേബി പറഞ്ഞു.
സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ജി. സുധാകരന്റെ വസതിയിൽ ആദ്യമായി സന്ദർശനത്തിന് എത്തിയതായിരുന്നു എം.എ. ബേബി. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും ഒപ്പമുണ്ടായിരുന്നു.