പഹൽഗാം ഭീകരാക്രമണത്തിൽ ആർഎസ്എസിനെ കടന്നാക്രമിച്ച് ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധി. പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തെ ആർഎസ്എസ് ഹിന്ദു-മുസ്ലീം വിഭജനത്തിനുള്ള ആയുധമാക്കി മാറ്റുകയാണെന്നായിരുന്നു തുഷാർ ഗാന്ധിയുടെ പ്രസ്താവന. സമൂഹത്തിലെ കാൻസറാണ് ആർഎസ്എസും, ബിജെപിയുമെന്നും തുഷാർ ഗാന്ധി പറഞ്ഞു.
പഹൽഗാം തീവ്രവാദത്തെ അപലപിക്കും മുമ്പ് ആർഎസ്എസ് വെറുപ്പ് പ്രചരിപ്പിക്കുകയാണെന്ന് തുഷാർ ഗാന്ധി പറയുന്നു. വെറുപ്പിന്റെ രാഷ്ട്രീയം 100 വർഷമായി ആർഎസ്എസ് തുടരുകയാണ്. ഗോഡ്സെ ഗാന്ധിയെ കൊന്നതിനെവരെ ന്യായീകരിക്കുന്നവരാണവർ. ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണ് സംഘടനയെന്നും തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ വർഗീയ പരാമർശം നടത്തിയ മുസ്ലീം ലീഗ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കാസർഗോഡ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്തിനെതിരെയാണ് കേസെടുത്തത്. ഭീകരാക്രമണം യാദൃശ്ചികമല്ലെന്നും പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ആണെന്നുമായിരുന്നു ബഷീർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. വിവാദമായതോടെ ബഷീർ പോസ്റ്റ് പിൻവലിച്ചു.
"മുസ്ലീങ്ങളെ കുറ്റക്കാരാക്കാൻ സംഘികൾ ആസൂത്രണം ചെയ്ത കൊലപാതകം" എന്നായിരുന്നു ബഷീർ പോസ്റ്റിൽ കുറിച്ചത്. മതം ചോദിച്ചായിരുന്നു ഈ ആക്രമണം എന്ന് പറയപ്പെടുന്നേടത്ത് തന്നെ നിഗൂഢത മണക്കുന്നുണ്ടെന്നും ബഷീർ കുറിച്ചു. ഉത്തരേന്ത്യയിൽ സമീപകാലത്ത് നടന്ന നിരവധി സംഭവങ്ങൾ ഹൈന്ദവ സമൂഹത്തിൽ പ്രകോപനം സൃഷ്‌ടിക്കാൻ സംഘികൾ ആസൂത്രണം ചെയ്തതാണെന്നും, മുസ്ലീങ്ങളുടെ പേരിൽ കുറ്റം ചാർത്താൻ ശ്രമിച്ചവയാണെന്നും ബഷീർ പോസ്റ്റിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 192ാം വകുപ്പ് (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമല്ലാത്ത പ്രകോപനം സൃഷ്ടിക്കൽ ) പ്രകാരമാണ് ബഷീറിനെതിരെ കേസെടുത്തിരിക്കുന്നത്.