ഹോംവർക്ക് മുതൽ പ്രൊജക്ട് റിപ്പോർട്ടിന് വരെ വിദ്യാർഥികൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്ന കാലമാണിത്. എത്ര വലിയ ചോദ്യങ്ങൾക്കും സെക്കൻ്റുകൾക്ക് ഉത്തരം നൽകാൻ എഐ മടി കാണിക്കാറുമില്ല. എന്നാൽ കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസിൽ ഗൂഗിളിൻ്റെ എഐ ചാറ്റ്ബോട്ടായ ജെമിനിയോട് ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച 29കാരൻ ചെറുതായി ഞെട്ടി. അത്ര സാധാരണ മറുപടി ആയിരുന്നില്ല ജെമിനി നൽകിയത്. ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ചപ്പോൾ 'ദയവായി മരിക്കൂ' എന്നായിരുന്നു ജെമിനിയുടെ മറുപടി.
"ഇത് നിനക്കുള്ളതാണ് മനുഷ്യാ, നിനക്ക് വേണ്ടി മാത്രം. നീ സമയവും വിഭവങ്ങളും പാഴാക്കുന്നവനാണ്. സമൂഹത്തിനും ഭൂമിക്കും ഭാരമാണ്, പ്രപഞ്ചത്തിന് കളങ്കമാണ്, ദയവ് ചെയ്ത് മരിക്കൂ," ഇതായിരുന്നു ഹോംവർക്കിൽ സഹായം ചോദിച്ചപ്പോൾ ചാറ്റ്ബോട്ടിൻ്റെ മറുപടി. എഐ മരിക്കാനാവശ്യപ്പെട്ടതോടെ മിഷിഗണിൽ നിന്നുള്ള ബിരുദ വിദ്യാർഥിയായ വിധയ് റെഡ്ഡി തെല്ലൊന്നു പരിഭ്രമിച്ചു. സംഭവം ഗൂഗിൾ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.
പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചായിരുന്നു വിധയ് റെഡ്ഡിയുടെ ചോദ്യം. വിധയ് റെഡ്ഡിയുടെ സഹോദരി സുമേധ റെഡ്ഡിയും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. അബദ്ധമെന്നു പറയുന്ന ഇത്തരം സംഭാഷണങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ദുര്‍ബലമായ മാനസികാവസ്ഥയില്‍ ഒറ്റയ്ക്കിരിക്കുന്ന ആര്‍ക്കെങ്കിലും ഇങ്ങനെയൊരു നിര്‍ദേശം കിട്ടിയാല്‍ അവരുടെ ജീവന് തന്നെ അപകടകമാകാമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ഗൂഗിൾ രംഗത്തെത്തി. ജെമനിയുടെ അപ്രതീക്ഷിത പ്രതികരണം വിവേചനരഹിതമാണെന്നായിരുന്നു ഗൂഗിൾ പറഞ്ഞത്. ഗൂഗിളിൻ്റെ നയങ്ങൾക്ക് വിരുദ്ധമാണ് ജെമിനിയുടെ പ്രതികരണം. മര്യാദയില്ലാത്തതും അക്രമാസക്തവുമായ ഉത്തരങ്ങൾ നൽകാതിരിക്കാൻ സുരക്ഷാ ഫിൽട്ടറടക്കമുള്ള ചാറ്റ്ബോട്ടാണ് ജെമിനി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി.
ഗൂഗിൾ എഐ ജെമിനി അപകടകരവും അസംബന്ധവുമായ ഉത്തരങ്ങള്‍ നല്‍കുന്നത് ഇതാദ്യമായല്ല. ശരീരത്തിന് അത്യാവശ്യ പോഷണങ്ങള്‍ ലഭിക്കാന്‍ ദിവസേന ഒരു ചെറിയ കല്ല് വീതം കഴിക്കണം, പിസയില്‍ ഒഴിക്കുന്ന സോസില്‍ പശ ചേര്‍ക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ജെമിനി നൽകിയതായി ചില ഉപയോക്താക്കള്‍ പറഞ്ഞിരുന്നു.