തൃശൂർ പൂര വിവാദത്തിൽ നിയമപദേശത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കാൻ സർക്കാർ. അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. അതേസമയം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം ശക്തമാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.
READ MORE: തൃശൂർ പൂരം വിവാദം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ കോൺഗ്രസ് സമരം ചെയ്യും: കെ.മുരളീധരൻ
തൃശ്ശൂർ പൂരം കലക്കിയതിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങാനാണ് സർക്കാരിൻ്റെ തീരുമാനം. തിരുവമ്പാടി ദേവസ്വത്തെ ഉൾപ്പെടെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്ന അന്വേഷണ റിപ്പോർട്ടിൽ നിയമോപദേശം തേടിയതിനു ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. തിരുവമ്പാടി ദേവസ്വത്തെ മാത്രം പഴിചാരിയാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുത്താൽ അതും തിരിച്ചടിയാകും. തിരുവമ്പാടിക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
READ MORE: സിദ്ദീഖ് എവിടെ?; മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും
ജുഡീഷ്യൽ അന്വഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി റിപ്പോർട്ട് പൂർണമായി പരിശോധിച്ച ശേഷം അഡ്വക്കേറ്റ് ജനറലിന് അയക്കും. തുടർന്ന് നിയമോപദേശ പ്രകാരം നടപടികൾ സ്വീകരിക്കാനാണ് സർക്കാരിൻ്റെ നീക്കം. പൂരം കലക്കലിൽ തുടരന്വേഷണം വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിൻ്റെ ശുപാർശ.