NEWSROOM

'ഖലിസ്ഥാന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം; ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലെ ഗുര്‍പത്വന്ത് സിങ്ങിന്റെ സാന്നിധ്യം വിവാദത്തില്‍

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടന്ന ലിബര്‍ട്ടി ബോള്‍ എന്ന പാര്‍ട്ടിയിലാണ് പന്നൂന്‍ ഉണ്ടായിരുന്നത്.

Author : ന്യൂസ് ഡെസ്ക്


അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ ഖാലിസ്ഥാന്‍ അനുകൂലിയായ സിഖ് നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍ പങ്കെടുത്തത് വിവാദമായി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടന്ന ലിബര്‍ട്ടി ബോള്‍ എന്ന പാര്‍ട്ടിയിലാണ് പന്നൂന്‍ ഉണ്ടായിരുന്നത്. ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പന്നൂനിന്റെ സാന്നിധ്യം വിവാദമായത്.

അമേരിക്കയില്‍ വധശ്രമം നേരിട്ട ഖലിസ്ഥാന്‍ അനുകൂലിയായ സിഖ് നേതാവാണ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍. പന്നൂന്‍ വധശ്രമത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

വിഐപികള്‍ നിറഞ്ഞ പരിപാടിയില്‍ പങ്കെടുത്തവര്‍ ട്രംപിന്റെ ആഗമനത്തോടെ 'യുഎസ്...യുഎസ്' എന്ന് മുദ്രാവാക്യം മുഴക്കി. ഈ സമയം ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചുപറയുന്ന പന്നൂനിനെയാണ് ദൃശൃങ്ങളില്‍ കാണാന്‍ കഴിയുന്നത്. 2019 മുതല്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ് പന്നൂന്‍. 2020 ജൂലൈ ഒന്നിനു പന്നൂനെ ഭീകരവാദിയായി ഇന്ത്യ പ്രഖ്യാപിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും വെല്ലുവിളിക്കാന്‍ പഞ്ചാബിലെ യുവാക്കളെ പന്നൂന്‍ പ്രേരിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും പങ്കാളിയായതിനുമാണ് എന്‍ഐഎ പന്നൂനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് എന്‍ഐഎ സ്‌പെഷ്യല്‍ കോടതി പന്നൂനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

എന്‍ഐഎ പ്രത്യേക കോടതി പന്നൂനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഫെബ്രുവരി 3, 2021, നവംബര്‍ 29-ന് അദ്ദേഹത്തെ 'പ്രഖ്യാപിത കുറ്റവാളി (പിഒ)' ആയി പ്രഖ്യാപിച്ചു. 2022. കഴിഞ്ഞ വര്‍ഷം അമൃത്സറിലും ചണ്ഡീഗഡിലുമുള്ള പന്നൂന്റെ വീടും സ്ഥലവും എന്‍ഐഎ കണ്ടുകെട്ടി.



SCROLL FOR NEXT