റിട്ടയേഡ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ 
NEWSROOM

പകുതി വില തട്ടിപ്പ്: 'മനസ് അർപ്പിച്ചായിരുന്നോ തീരുമാനം'; റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിചേർത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി

ഭരണഘടനാ പദവിയിലിരുന്ന ഒരാൾക്കെതിരെ കേസെടുത്തത് പൊതു സമൂഹത്തിന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യതയെ ബാധിക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം

Author : ന്യൂസ് ഡെസ്ക്

പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് സർക്കാരിന് നൽകിയിരിക്കുന്ന നിർദേശം. ഭരണഘടനാ പദവിയിലിരുന്ന ഒരാൾക്കെതിരെ കേസെടുത്തത് പൊതു സമൂഹത്തിന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യതയെ ബാധിക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം.

മനസ് അർപ്പിച്ചാണോ കേസെടുക്കാൻ തീരുമാനമെടുത്തതെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. കേസെടുക്കുന്നതെല്ലാം മനസർപ്പിച്ചു തന്നെയാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പൊലീസിനു വേണ്ടി കോടതിയെ അറിയിച്ചു. നിങ്ങൾ എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും പൊലീസിനോട് ഹൈക്കോടതി ആരാഞ്ഞു. എല്ലാവരും വ്യക്തിയെ അല്ല, കോടതിയെ ആണ് നോക്കുന്നത്. തെളിവുകളുണ്ടോയെന്ന് അറിയിക്കൂ, തെളിവുണ്ടെങ്കിൽ മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു. കോടതിയുടെ ആശങ്കയാണ് പങ്കുവെച്ചതെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.


പകുതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാർ, അനന്തു കൃഷ്ണൻ എന്നിവർക്കൊപ്പം മൂന്നാം പ്രതിയാണ് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ. ഇമ്പ്ലിമെന്റിങ് ഏജൻസിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നൽകിയ പരാതിയിൽ പെരുന്തൽമണ്ണ പൊലീസാണ് കേസെടുത്തത്. 2014 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 34 ലക്ഷം രൂപ എൻജിഒ കോൺഫെഡറേഷൻ കെഎസ്എസ് വഴി തട്ടിച്ചു എന്നാണ് പരാതി. കോൺഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയ്ക്കാണ് കേസെടുത്തത്. പൊലീസിന്റെ നടപടി നിരുത്തരവാദപരമാണെന്നായിരുന്നു കേസെടുത്തതിനു പിന്നാലെയുള്ള റിട്ട. ജസ്റ്റിസിന്റെ പ്രതികരണം. പകുതി വില തട്ടിപ്പ് കേസുകൾ പുറത്തുവന്നതിനു പിന്നാലെ സംഘടനയുമായി തനിക്ക് ബന്ധമുണ്ടെന്ന് ജസ്റ്റിസ് രാമചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. പ്രതികളിൽ ഒരാളായ സായ് ട്രസ്റ്റിന്റെ മേധാവി ആനന്ദകുമാർ ക്ഷണിച്ചതിനാലാണ് കോൺഫെഡറേഷന്റെ ഉപദേശക സമിതി അം​ഗമായതെന്നും സംഘടന അനധികൃതമായി പണപ്പിരിവ് നടത്തുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പദവികളിൽ നിന്നും ഒഴിഞ്ഞുവെന്നുമായിരുന്നു വെളിപ്പെടുത്തൽ.

SCROLL FOR NEXT