NEWSROOM

യഹ്യ സിൻവാർ കൊല്ലപ്പെട്ടെന്ന് ഹമാസും സ്ഥിരീകരിച്ചു

ബുധനാഴ്ച തെക്കൻ ഗാസയിൽ വെച്ച് യഹ്യ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്


ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ യഹ്യ സിൻവാർ കൊല്ലപ്പെട്ടെന്ന് ഒടുവിൽ ഹമാസും സ്ഥിരീകരിച്ചു. ഗാസയിലെ ഹമാസ് ഡെപ്യൂട്ടി ചീഫ് ഖലീൽ അൽ ഹയ്യയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. 

വ്യാഴാഴ്ചയാണ് ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്. ബുധനാഴ്ച തെക്കൻ ഗാസയിൽ വെച്ച് യഹ്യ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചത്. ആക്രമണത്തിന് മുമ്പുള്ള ഡ്രോൺ വീഡിയോയും പുറത്തുവിട്ടിരുന്നു.

ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ട ശേഷമാണ് സംഘടനയുടെ രാഷ്ട്രീയ വിഭാഗത്തിൻ്റെ ചുമതലയേറ്റെടുത്ത് യഹ്യ ഹമാസിൻ്റെ തലവനായത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് യഹ്യ.


ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 40,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. യുദ്ധത്തില്‍ ജനസംഖ്യയിലെ 2.3 മില്യണ്‍ പേർ പലായനം ചെയ്തു.

ഇതിനു മുന്‍പ് ഹമാസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം തലവനായിരുന്നു സിന്‍വാര്‍. കൊലപാതകം, അട്ടിമറി എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 100 ശതമാനം പ്രതിബദ്ധതയും അത്രയും അക്രമാസക്തനുമായ മനുഷ്യനെന്നാണ് സിന്‍വാറിനെ എതിരാളികളായ ഇസ്രയേല്‍ വിശേഷിപ്പിച്ചത്.

2011ല്‍ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷലിത്തിന്‍റെ മോചനത്തിനു പകരമായി വെറുതെ വിട്ട 1000 തടവുകാരില്‍ ഒരാളായി പുറത്തു വന്നു. ഒക്ടോബര്‍ 7ന് ശേഷം ഇസ്രയേലിൻ്റെ പിടിയില്‍ അകപ്പെടാതെ രക്ഷപ്പെട്ട് കഴിയുകയാണ് സിന്‍വാര്‍. രാഷ്ട്രീയ വിഭാഗം മേധാവിയായ ഹനിയയുടെ അറിവോടെയല്ല ഒക്ടോബര്‍ ആക്രമണം സിന്‍വാര്‍ ആസൂത്രണം ചെയ്തതെന്ന് ആരോപണമുണ്ട്.

SCROLL FOR NEXT