അമേരിക്ക മുന്നോട്ടുവെച്ച പഴയ നിർദേശ പ്രകാരം ഗാസയിൽ ഇസ്രയേലുമായി അടിയന്തര വെടിനിർത്തലിന് തയാറെന്ന് ഹമാസ്. ഇരുപക്ഷത്തുനിന്നും പുതിയ നിബന്ധനകൾ പാടില്ലെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാവിൻ്റെ പിടിവാശിയാണ് സമവായത്തിന് തടസമായി നിൽക്കുന്നത്.
11 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി നേരത്തേ നടത്തിയ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. യുഎസും ഈജിപ്തും ഖത്തറുമാണ് വെടിനിർത്തലിന് മുൻകൈ എടുക്കുന്നത്. നേരത്തേ നടത്തിയ ശ്രമം ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ വ്യവസ്ഥകൾ ഇല്ലാതെയുള്ള വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് വ്യക്തമാക്കി ഹമാസ് മുന്നോട്ടു വന്നിരിക്കുന്നത്. ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി, ഈജിപ്ത് ഇൻ്റലിജൻസ് മേധാവി അബ്ബാസ് കമൽ എന്നിവരുമായി പലസ്തീനിലെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യ ചർച്ച നടത്തിയതായും ഹമാസിൻ്റെ പ്രസ്താവനയിൽ പറയുന്നു.
ഗാസയെയും ഈജിപ്തിനെയും വേർതിരിക്കുന്ന ഫിലാഡെല്‍ഫിയ ഇടനാഴി ഉള്‍പ്പടെയുള്ള മേഖലകളിൽ നിന്നുള്ള ഇസ്രയേലിൻ്റെ പിന്മാറ്റമാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇടനാഴിയില്‍ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന നെതന്യാഹുവിൻ്റെ പിടിവാശി സമവായത്തിന് തടസമായി നിൽക്കുന്നു. ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിന് പകരം മൂന്ന് ഘട്ടമായി വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ നിർദേശം മുന്നോട്ടുവച്ചിരുന്നു. ഇടനാഴിയിൽ ഇസ്രയേൽ സൈന്യം തുടരാൻ പാടില്ലെന്ന നിലപാടിലാണ് സൗദി ഉൾപ്പെടെ 5 അറബ് രാജ്യങ്ങൾ.
Read More: നേരം പുലരുന്നതുവരെ മര്‍ദനം, ഹിമാചല്‍ പ്രദേശില്‍ ക്രൂരമായ റാഗിങ്ങിനിരയായി എംബിഎ വിദ്യാര്‍ഥി