യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ റോഡരികിൽ ടാറ്റൂ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി കോഴിക്കോട് നഗരസഭയിലെ ആരോഗ്യ വിഭാഗം. നഗരത്തിലെത്തിയ ഇതര സംസ്ഥാനക്കാർ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ടാറ്റൂ ചെയ്ത് നൽകുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. വാർത്തയ്ക്ക് പിന്നാലെയാണ് ആരോഗ്യ വിഭാഗത്തിന്റെ നടപടി.
അനധികൃതമായി ടാറ്റൂ ചെയ്യുന്നവർക്ക് എതിരെയാണ് കോഴിക്കോട് നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ നടപടി. നഗരസഭ ഹെൽത്ത് ഓഫീസർ ഡോക്ടർ മുനവിറിൻ്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിൽ ഹെൽത്ത് ഓഫീസർമാരുടെ പ്രത്യേക യോഗം ചേർന്നു. പൊതുസ്ഥലങ്ങളിൽ ടാറ്റൂ ചെയ്യുന്നവരെ കണ്ടെത്താനാൻ പരിശോധനകൾക്കായി പ്രത്യേക സ്ക്വാഡും രൂപികരിച്ചെന്ന് ഹെൽത്ത് ഓഫീസർ ഡോക്ടർ മുനവിർ പറഞ്ഞു. ടാറ്റൂ സ്റ്റുഡിയോകൾ കേന്ദ്രികരിച്ചും പരിശോധനകൾ നടത്തും.
ടാറ്റു ആർട്ടിനായി വിവിധ കോഴ്സുകളും ലൈസൻസും നിർബന്ധമാണ്. ഇതൊന്നും പാലിക്കാതെയാണ് ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവർ കോഴിക്കോട് പല സ്ഥലങ്ങളിലായി ടാറ്റു ചെയ്തു കൊടുക്കുന്നത്. ഒരാൾക്ക് ഉപയോഗിച്ച അതേ സൂചിയാണ് അടുത്ത ആളുകൾക്കും ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്നത്. ഉപയോഗശേഷം നശിപ്പിക്കേണ്ട മഷിയും ഇൻഗ് കപ്പുകളും തുടർച്ചയായി ഇവർ ഉപയോഗിക്കുന്നുവെന്നും ന്യൂസ് മലയാളത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.