NEWSROOM

കേരളത്തിൽ ഇന്നും മഴ കനക്കും; ആറു ജില്ലകളിൽ യെല്ലോ അലേർട്ട്

വരുന്ന മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകൾക്കാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒരു ജില്ലകളിലും ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.


തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ മഴ കനക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. വരുന്ന മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്ത് ശനിയാഴ്ച രാവിലെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയിൽതലസ്ഥാന നഗരത്തിൻ്റെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്.കനത്ത മഴയിൽ മുട്ടത്തറ ബൈപാസിൽ വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ബൈപാസും എവിടെ അവസാനിക്കുന്നു എന്നും സർവീസ് റോഡ് എവിടെ ആരംഭിക്കുന്നു എന്നും മനസ്സിലാക്കാനാകാത്ത സ്ഥിതിയിയായി.


കഴക്കൂട്ടം ഉള്ളൂർക്കോണത്ത് വീടുകളിൽ വെള്ളം കയറിയതോടെ വീട്ടുകാരെ സമീപത്തെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. പേപ്പാറ,അരുവിക്കര ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിൻ്റെ ഷട്ടറുകൾ ഭാഗികമായി ഉയർത്ത്. ഡാമിൻ്റെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രധാന മുന്നറിയിപ്പുകൾ;

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം / അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

SCROLL FOR NEXT