സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷം. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസത്തിലായി. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്നു. കനത്ത മഴയിൽ കാസർഗോഡ് ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടയിലായി. കാസർഗോഡ് മംഗലാപുരം ദേശീയപാതയിൽ ചെർക്കളയ്ക്കും ബേവിഞ്ചയ്ക്കുമിടയിൽ മണ്ണിടിച്ചിലുണ്ടായി. കൊയങ്ങാനത്തും റോഡിൻ്റെ ഒരു വശം ഇടിഞ്ഞ് താഴ്ന്നു. മധൂർ ക്ഷേത്രം ഭാഗികമായി വെള്ളത്തിനടിയിലായി. മഗൽപാടി പഞ്ചായത്തിലെ ഇരുപതാം വാർഡിലെ പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കാസർഗോഡ് പള്ളഞ്ചി - പാണ്ടി റോഡിൽ കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാറ് പുഴയിലേക്ക് മറിഞ്ഞു.
കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. വിവിധ ഇടങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ഉദയഗിരി കാർത്തികപുരത്ത് സ്കൂളിൻ്റെ മതിലിടിഞ്ഞു വീണു. 50 അടിയോളം ഉയരമുള്ള മതിലാണ് കഴിഞ്ഞ രാത്രിയിൽ ഇടിഞ്ഞു വീണത്. ഇരിട്ടി - പേരാവൂർ റോഡിൽ എടത്തൊട്ടിയിൽ ഇലെക്ട്രിക് ലൈനിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഉളിക്കൽ വയത്തൂർ, മണിക്കടവ് പാലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കല്പറ്റ പുത്തൂർവയലിൽ കിണർ ഇടിഞ്ഞു താഴുകയും നിരവിൽ പുഴയിൽ വീടിൻ്റെ മതിൽ ഇടിയുകയും ചെയ്തു. ജില്ലയിൽ 3 താലൂക്കുകളിലായി 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നൂൽപ്പുഴ 2, നെന്മേനി, മുട്ടിൽ, കോട്ടത്തറ എന്നിവിടങ്ങളിൽ ഓരോ ക്യാമ്പ് വീതവുമാണ് തുറന്നത്. കോഴിക്കോടിൻ്റെ മലയോര തീരദേശ മേഖലകളിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. നാദാപുരത്തും, രാമനാട്ടുകര ദേശീയ പാതയിലും മരം കടപുഴകി വീണ് നാശനഷ്ടങ്ങളുണ്ടായി. നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് തുടരുകയാണ്.
എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴ തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തായി വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. കോതമംഗലം, കോലഞ്ചേരി മേഖലകളിൽ കഴിഞ്ഞ ദിവസം മണ്ണിടിച്ചിലും മരങ്ങൾ വീടുകളിലേക്ക് കടപുഴകി വീണതായും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ, ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണ ഭീഷണി ശക്തമായി തുടരുന്നു. വൈപ്പിൻ, എടവനക്കാട്, ചെല്ലാനം മേഖലകളിൽ വീടുകളിലേക്ക് കടൽ വെള്ളം ഇരച്ചു കയറിയതോടെ നിരവധി കുടുംബങ്ങളെ ഇവിടുന്നു മാറ്റി പാർപ്പിച്ചു. ആവിശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ ജില്ലാ ഭരണകൂടം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശക്തമായ മഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശനഷ്ടം. കുമരകത്ത് ശക്തമായ കാറ്റിൽ യാത്രക്കിടെ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു. ഇരുചക്ര വാഹനങ്ങൾക്കും നിയന്ത്രണം തെറ്റി. പരസ്യ ബോർഡുകൾ മറിഞ്ഞ് വീടിന് മുകളിലേക്ക് വീണു. വീടുകളുടെയും, സ്ഥാപനങ്ങളുടെയും ഷീറ്റ് മേൽക്കൂര, വാട്ടർ ടാങ്ക് അടക്കം സ്ഥാനം തെറ്റി നിലം പൊത്തിയും നിരവധി നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൃഷി ആവശ്യങ്ങൾക്കായുള്ള നെൽവിത്തും, കക്കയും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിൻ്റെ മേൽക്കൂര ഷീറ്റും തകർന്നു. പലയിടങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കൺവാടി മുതൽ പൊഫ്രഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവല്ല കുറ്റപ്പുഴ വില്ലേജിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. 18 കുടുംബങ്ങളിൽ നിന്നായി 123 പേർ ക്യാമ്പിലുണ്ട്. ജില്ലയിൽ ഈ മാസം 30 വരെ മലയോര മേഖലകളിലേക്ക് രാത്രി യാത്രാ നിരോധനമുണ്ട്. ക്വാറികളുടെ പ്രവർത്തനവും 30 വരെ നിരോധിച്ചിട്ടുണ്ട്.