സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തും, കൊല്ലത്തും അവധി പ്രഖ്യാപിച്ചിട്ടില്ല. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്.
എംജി, കേരള സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ജൂലൈ 31 മുതൽ ഓഗസ്ത് രണ്ട് വരെ പി.എസ്.സി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇൻ്റർവ്യൂവിന് മാറ്റമില്ലെന്നും, ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഇൻ്റർവ്യൂവില്‍ പങ്കെടുക്കാൻ പറ്റാത്തവർക്ക് മറ്റൊരവസരം നൽകുന്നതാണെന്നും പിഎസ്‌സി അറിയിച്ചു.
മൺസൂൺ ന്യൂനമർദ്ദപാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നു. മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ആളുകൾ രാത്രിക്ക് മുമ്പ് ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.