NEWSROOM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണം; സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നാണ് രഞ്ജിനിയുടെ ആവശ്യം; അഡ്വ. രഞ്ജിത്ത് മാരാര്‍

സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പില്ലെന്നും രഞ്ജിത്ത് മാരാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണമെന്ന് തന്നെയാണ് നടി രഞ്ജിനി ആവശ്യപ്പെടുന്നതെന്ന് അഭിഭാഷകൻ രഞ്ജിത്ത് മാരാർ. തൻ്റെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് മാത്രമാണ് രഞ്ജിനി ആവശ്യപ്പെടുന്നതെന്നും രഞ്ജിത്ത് മാരാര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയപ്പോൾ രഹസ്യ സ്വഭാവം സൂക്ഷിക്കുമെന്നും സ്വകാര്യതയെ ബാധിക്കില്ലെന്നും കമ്മിറ്റി ഉറപ്പ് നൽകിയിരുന്നതായും അഭിഭാഷകൻ പറഞ്ഞു. കോടതിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഇദ്ദേഹം പുറത്ത് വിടുന്ന റിപ്പോർട്ടിൽ സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പില്ലെന്നും രഞ്ജിത്ത് മാരാർ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാനായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നടി രഞ്ജിനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമായ ശേഷം മാത്രം റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ മതിയെന്ന് സാംസ്കാരിക വകുപ്പ് നിലപാടെടുക്കുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിന് പിന്നാലെയായിരിക്കും തീരുമാനം.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഹര്‍ജി പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറെടുത്തത്.

SCROLL FOR NEXT