NEWSROOM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; നിര്‍മാതാവ് സജിമോന്‍ പാറയില്‍ വീണ്ടും ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന നടി രഞ്ജിനിയുടെ ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് നിര്‍മാതാവ് സജിമോന്‍ പാറയില്‍. സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതോടെയാണ് സജിമോന്‍ പാറയില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന നടി രഞ്ജിനിയുടെ ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.

കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്നും തൻ്റെ ഭാഗം കൂട്ടി കേട്ട ശേഷമേ റിപ്പോർട്ട് പുറത്ത് വിടാൻ പാടുള്ളൂ എന്നുമാണ് രഞ്ജിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം വന്ന ശേഷം റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ മതിയെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു സർക്കാർ തീരുമാനം. ഇതിനിടെ നടി രഞ്ജിനി ഹൈക്കോടതിയിൽ അപ്പീല്‍ നൽകുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നതിന് കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിലും നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനം മാറ്റുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നടിയുടെ ഹര്‍ജി പരിഗണിച്ചത്.

SCROLL FOR NEXT