ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കുന്നതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഫ്ലക്സ് ബോര്‍ഡിലും കൊടി തോരണങ്ങള്‍ ഉപയോഗിക്കുന്നതിലും ഹൈക്കോടതി വിമർശനമുന്നയിച്ചു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് നിയമ വാഴ്ച ഇല്ലെന്ന് സര്‍ക്കാര്‍ അംഗീകരിക്കുമോയെന്നും കോടതി ചോദ്യം ഉന്നയിച്ചു. "നിരത്തില്‍ നിറയെ ബോര്‍ഡുകള്‍ ഉള്ളതല്ല നിങ്ങള്‍ പറയുന്ന നവകേരളം, ടണ്‍ കണക്കിന് ബോര്‍ഡുകള്‍ മാറ്റുന്നു, അതില്‍ കൂടുതല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നു", ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ALSO READ: 'എന്റെ മകൻ പോയി അല്ലേ?'; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഇളയ മകൻ്റെ മരണവിവരം മാതാവിനെ അറിയിച്ചു
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദ്യമുന്നയിച്ചു. ടൂറിസത്തിൻ്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം, അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചോദ്യമുയർത്തി. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും ഹൈക്കോടതിയുടെ വിമര്‍ശിച്ചു.
നിയമ വിരുദ്ധമായി ഫ്ലക്‌സുകളും കൊടി തോരണങ്ങളും നിരത്തിൽ നിരന്തരം ഉയരുന്നുണ്ട്. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും കോടതി വിമർശിച്ചു. സര്‍ക്കാരിൻ്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ല, നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണകൂടത്തിൻ്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ട് പോകാനാവില്ല.