NEWSROOM

"രക്തബന്ധമില്ലാത്തവർക്കും നിബന്ധനകൾ പാലിച്ചുകൊണ്ട് അവയവം ദാനം ചെയ്യാം"; ഉത്തരവിട്ട് ഹൈക്കോടതി

അവയവ ദാനത്തിന് സന്നദ്ധത അറിയിച്ച് നൽകിയ അപേക്ഷ ഓതറൈസേഷൻ സമിതി നിരസിച്ചത് ചോദ്യം ചെയ്തു സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

രക്ത ബന്ധമില്ലാത്തവർക്കും നിബന്ധനകൾ പാലിച്ചുകൊണ്ട് അവയവം ദാനം ചെയ്യാമെന്ന് ഹൈക്കോടതി. അവയവ ദാനത്തിന് സന്നദ്ധത അറിയിച്ച് നൽകിയ അപേക്ഷ ഓതറൈസേഷൻ സമിതി നിരസിച്ചത് ചോദ്യം ചെയ്തു സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ കോടതിയിൽ എത്തിയിരുന്നു. ഇത് തീർപ്പാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്. ഹർജിക്കാരുടെ അപേക്ഷകൾ പുനപരിശോധിച്ച് പത്ത് ദിവസത്തിനകം തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു.

ജില്ലാ തല ഓതറൈസേഷൻ സമിതിക്ക് രേഖകൾ നൽകിയിട്ടും അവയവ മാറ്റത്തിന് അനുമതി നിഷേധിച്ചെന്നാണ് ഹർജിക്കാരുടെ ആരോപണം. അവയവം സ്വീകരിക്കേണ്ടവരുടെ അവസ്ഥ വളരെ ഗുരുതരമായിട്ടും അനുവദിക്കുന്നില്ല. മുത്തഛൻ, മുത്തശ്ശി, മാതാപിതാക്കൾ, മക്കൾ, പേരക്കുട്ടികൾ, സഹോദരങ്ങൾ തുടങ്ങിയവർ തമ്മിൽ മാത്രമെ അവയവദാനം പാടുള്ളൂവെന്ന് നിയമത്തിൽ വ്യവസ്ഥയുള്ളതിനാലാണ് അപേക്ഷ നിരസിച്ചതെന്നായിരുന്നു സമിതിയുടെ വിശദീകരണം.

എന്നാൽ, ഓതറൈസേഷൻ സമിതിയുടെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥയോടെ രോഗിയുമായി വൈകാരികമായ അടുപ്പമടക്കം ചില പ്രത്യേക ബന്ധങ്ങളുള്ളവർക്കും നിയമപ്രകാരം അവയവം ദാനം ചെയ്യാമെന്ന് കോടതി ഉത്തരവുകളുണ്ട്. ഇത് ചൂണ്ടിക്കാട്ടിയുള്ള ഹരജിക്കാരുടെ അഭിഭാഷകൻ ടി.പി. സാജിതിന്‍റെ വാദം കോടതി അംഗീകരിച്ചു. സമിതിയുടെ മുൻകൂർ അനുമതിയില്ലാതെ അവയവം നീക്കം ചെയ്യാനാവില്ലെന്നും വ്യവസ്ഥയുണ്ട്. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അപേക്ഷ നിരസിച്ച ഓതറൈസേഷൻ സമിതി ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT