സംസ്ഥാനത്ത് റാഗിങ് വിരുദ്ധ നിയമം പരിഷ്കരിക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. വിദ്യാലയങ്ങളിലെ റാഗിങ് തടയുന്നതിന് കർശന നടപടി വേണം. യുജിസി മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്നും, റാഗിങ് തടയാൻ കർമസമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിർദേശങ്ങൾ നടപ്പാക്കി അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ട്. കെൽസ നൽകിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
റാഗിങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്കരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർദേശം. റാഗിങ് വിരുദ്ധ നിയമത്തിന് കീഴിലും യുജിസി മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലും ചട്ടങ്ങള്‍ രൂപീകരിക്കണം. റാഗിങ് വിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണമെന്നും ഇതിനായി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി വേണം വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കാൻ. സംസ്ഥാന-ജില്ലാ തല റാഗിങ് വിരുദ്ധ സമിതി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. റാഗിങ് വിരുദ്ധ സമിതികളെ സംബന്ധിച്ച് ചട്ടങ്ങളില്‍ നിര്‍വചിക്കണം. ഹൈക്കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കി അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
അതേസമയം സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ പൊതുതാല്‍പര്യ ഹര്‍ജിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയേയും കക്ഷി ചേര്‍ത്തിട്ടുണ്ട്.