ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയത് ഒരു പാകിസ്ഥാൻ ബാറ്ററാണ്. ബൂം ബൂം അഫ്രീദിയെന്ന, ഷാഹിദ് അഫ്രീദിയാണ് 351 സിക്സറുകളുമായി ഈ വമ്പനടിക്കാരുടെ പട്ടികയിൽ മുന്നിലുള്ളത്. 369 ഏകദിനങ്ങളിൽ നിന്നാണ് അഫ്രീദി ഇത്രയധികം സിക്സറുകൾ പറത്തിയത്. രണ്ടാം സ്ഥാനത്ത് വെസ്റ്റ് ഇൻഡീസിൻ്റെ യൂണിവേഴ്സൽ ബോസായ, സാക്ഷാൽ ക്രിസ് ഗെയ്‌ലാണുള്ളത്. കരിയറിൽ 294 ഏകദിന മത്സരങ്ങൾ കളിച്ച ഗെയ്ൽ ഇതുവരെ 331 സിക്സറുകളാണ് പറത്തിയിട്ടുള്ളത്.
രോഹിത് ശർമ (330), സനത് ജയസൂര്യ (270), എം.എസ്. ധോണി (229) എന്നിവരാണ് ഈ പട്ടകയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ രോഹിത് ശർമയൊഴികെ മറ്റു നാലുപേരും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചവരാണ്. ഏകദിന ക്രിക്കറ്റിൽ സജീവമായി തുടരുന്ന ഹിറ്റ്മാൻ 256 മത്സരങ്ങളിൽ നിന്നാണ് 330 സിക്സറുകൾ പറത്തിയിരിക്കുന്നത്.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഈ പട്ടികയിൽ ഗെയ്‌ലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കുയരാൻ രോഹിത്തിന് കഴിയുമോയെന്നാണ് ഇന്ത്യൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. അതിന് രണ്ട് സിക്സറുകളുടെ കുറവ് മാത്രമെ രോഹിത്തിനുള്ളൂ.
രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ നിരയിൽ രോഹിത് ശർമ മാത്രമാണ് തിളങ്ങിയത്. ഓപ്പണറായെത്തി 44 പന്തിൽ 64 റൺസെടുത്ത രോഹിത് നാല് സിക്സും അഞ്ച് ഫോറും പറത്തിയിരുന്നു. എന്നാൽ പിന്നീടെത്തിയവർ നിരാശപ്പെടുത്തിയതോടെ ഇന്ത്യ മത്സരത്തിൽ അടിയറവ് പറഞ്ഞിരുന്നു. ഇതോടെ പരമ്പരയിൽ ശ്രീലങ്ക 1-0ന് മുന്നിലെത്തി.