അൽസൈമേഴ്സ് രോഗബാധിതനായ 59 കാരന് ഹോം നഴ്സിന്‍റെ ക്രൂര മർദനം. പത്തനംതിട്ട പറപ്പെട്ടി സ്വദേശി ശശിധരൻ പിള്ളയെയാണ് ഹോം നഴ്സ് വിഷ്ണു ക്രൂരമായി മർദിച്ചത്. വിഷ്ണുവിനെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ശശിധരൻ പിള്ളയെ നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
Also Read: കേരള സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് തട്ടിപ്പ്; സിനിമാ പ്രവർത്തകൻ അറസ്റ്റിൽ
ബിഎസ്എഫിൽ നിന്ന് വിആർഎസ് എടുത്ത ശശിധരൻപിള്ള ഏറെനാളായി മറവി രോഗത്തിൻ്റെ ചികിത്സയിലായിരുന്നു. ശശിധരൻ പിള്ളയെ സഹായിക്കാനായി അടൂരിലെ ഏജൻസി വഴി വിഷ്ണു എന്ന ഹോം നഴ്സിനെ ബന്ധുക്കൾ ജോലിക്ക് നിർത്തുകയും ചെയ്തു. എന്നാൽ ഏപ്രിൽ 22ന് തിരുവന്തപുരം പാറശാലയിലുള്ള ബന്ധുക്കൾക്ക്, വിഷ്ണുവിൻ്റെ ഫോൺ കോൾ വന്നു. ശശിധരൻ പിള്ളയ്ക്ക് വീണ് പരിക്കേറ്റെന്നായിരുന്നു കോള്‍. ബന്ധുക്കളെത്തി ശശിധരൻ പിള്ളയെ ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റതിൽ ബന്ധുക്കൾക്ക് സംശയം തോന്നി. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമർദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചത്.
ശശിധരൻ പിള്ളയെ വീട്ടിൽ നഗ്നനാക്കി മർദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ ബന്ധുക്കൾ കൊടുമൺ പൊലീസിൽ പരാതി നൽകി. ശശിധരൻ പിള്ള ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലാണ്.