രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹോങ്കോങ്ങിൽ രണ്ട് മാധ്യമപ്രവർത്തകരെ ജയിലിലടച്ചു. രാജ്യദ്രോഹ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ ശിക്ഷ വിധിച്ചത്. ജനാധിപത്യ അനുകൂല പത്രത്തിന് നേതൃത്വം നൽകിയ രണ്ട് എഡിറ്റർമാരാണ് ജയിലിൽ കഴിയുന്നത്.
ഇപ്പോൾ പ്രവർത്തനരഹിതമായ സ്റ്റാൻഡ് ന്യൂസ് മീഡിയ ഔട്ട്‌ലെറ്റിലെ എഡിറ്റർമാരായ ചുങ് പുയി-കുവെനും പാട്രിക് ലാമും ചേർന്ന് ചൈനയിലെ ചില പ്രദേശങ്ങളിൽ പൗരസ്വാതന്ത്ര്യം അടിച്ചമർത്തുന്നതായി കാണിച്ചു കൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനാണ് ഇവർക്കെതിരെ കേസെടുത്തത്. 1997-ൽ ബ്രിട്ടനിൽ നിന്ന് ചൈനയ്ക്ക് പ്രദേശം കൈമാറിയതിന് ശേഷം ഹോങ്കോങ്ങിൽ മാധ്യമപ്രവർത്തകർക്കെതിരായ ആദ്യ രാജ്യദ്രോഹ കേസാണിത്.
വിവാദമായ ദേശീയ സുരക്ഷാ നിയമത്തിന് (എൻഎസ്എൽ) പകരം കൊളോണിയൽ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമപ്രകാരമാണ് രണ്ട് മാധ്യമപ്രവർത്തകർക്കെതിരെയും കുറ്റം ചുമത്തിയത്. 2019-ലെ ജനാധിപത്യ അനുകൂല പ്രതിഷേധത്തിനിടെ വലിയ പ്രചാരം നേടിയ ഓൺലൈൻ വാർത്താ പോർട്ടലുകളിൽ ഒന്നാണ് സ്റ്റാൻഡ് ന്യൂസ്.