NEWSROOM

മനുഷ്യാവകാശങ്ങള്‍ തൊഴിലിടങ്ങളില്‍ നിര്‍ത്തിവെക്കരുത്; ജോലിസമയം ക്രമീകരിക്കാന്‍ നിയമം വേണം: ശശി തരൂര്‍

പ്രതിദിന ജോലിസമയം എട്ട് മണിക്കൂർ കവിയാത്ത, ആഴ്ചയിൽ അഞ്ച് പ്രവർത്തിദിനമുള്ള തൊഴിൽ കലണ്ടർ വേണം

Author : ന്യൂസ് ഡെസ്ക്

മനുഷ്യാവകാശങ്ങള്‍ തൊഴിലിടങ്ങളില്‍ നിര്‍ത്തിവെക്കരുതെന്ന് ശശി തരൂര്‍ എം.പി. ജോലിസ്ഥലത്തെ മനുഷ്യത്വമില്ലായ്മ, കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും പിഴയും നൽകുന്നത് വിധമുള്ള നിയമനിർമാണത്തിലൂടെ ഇല്ലാതാക്കണം. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും തരൂര്‍ എക്സില്‍ കുറിച്ചു. തൊഴിൽ സമ്മർദത്തെ തുട‍ർന്ന് മരിച്ച കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ്റെ അച്ഛനുമായി സംസാരിച്ചതിനു ശേഷമായിരുന്നു തരൂരിന്റെ വാക്കുകള്‍. 

എല്ലാ തൊഴിലിടങ്ങളിലും, അത് സ്വകാര്യ സ്ഥാപനമായാലും പൊതുമേഖലാ സ്ഥാപനമായാലും, പ്രതിദിന ജോലിസമയം എട്ട് മണിക്കൂർ കവിയാത്ത, ആഴ്ചയിൽ അഞ്ച് പ്രവർത്തിദിനമുള്ള തൊഴിൽ കലണ്ടർ സംബന്ധിച്ച നിയമനിർമാണം പാർലമെന്റിൽ അവതരിപ്പിക്കണമെന്ന് അന്നയുടെ പിതാവ് നിർദേശിക്കുകയും, അത് താൻ അം​ഗീകരിക്കുകയും ചെയ്തു. മനുഷ്യാവകാശങ്ങൾ തൊഴിലിടങ്ങളിൽ അവസാനിപ്പിക്കരുത്. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ, ആദ്യ അവസരത്തിൽ തന്നെ നിയമനര്‍മാണം സംബന്ധിച്ച കാര്യം ഉന്നയിക്കുമെന്നും തരൂർ കുറിച്ചു.

ജൂലൈയ് 24നാണ് ഏർണസ്റ്റ് & യങ് ഇൻഡ്യ കമ്പനിയിലെ ചാ‍ർട്ടേഡ് അക്കൗണ്ടൻ്റായ അന്നയെ പൂനെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നയുടെ മരണകാരണം ജോലി സമ്മർദമെന്നാരോപിച്ച് അമ്മ അനിത അഗസ്റ്റിൻ EY കമ്പനി മേധാവി രാജീവ് മേമാനിക്ക് തുറന്ന കത്തയച്ചിരുന്നു. ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതിലപ്പുറം ജോലിഭാരം നൽകുന്ന കമ്പനിയുടെ നിലപാട് തിരുത്തണമെന്നും ഇനി ഇത്തരം ഒരവസ്ഥ ഒരമ്മയ്ക്കും ഉണ്ടാവരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജോലി സമ്മർദവും മാനസിക പിരിമുറക്കവും കാരണം മകൾ ബുദ്ധിമുട്ടിയിരുന്നതായും അനിത പറയുന്നു. ഉറക്കമില്ലായ്മയും വൈകിയുള്ള ഭക്ഷണ ശീലവും മകളെ രോഗിയാക്കി, മരണവിവരമറിഞ്ഞ് സഹപ്രവർത്തകര്‍ ആരും തന്നെ അന്നയെ കാണാൻ എത്തിയില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് വിഷയം വാർത്തകളിൽ ഇടം പിടിച്ചത്.

വിഷയം ച‍ർച്ചയായതോടെ, യുവതിയുടെ മരണത്തിൽ അനുശോചിക്കുന്നതായും സംഭവത്തെ ​ഗൗരവത്തോടെ സമീപിക്കുമെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്തുതരുമെന്നും ഇവൈ പ്രസ്താവന പുറത്തിറക്കിയിരുന്നു. വിവാദങ്ങള്‍ക്കിടെ, EY പൂനെ ഓഫീസിലെ പ്രതിനിധികള്‍ അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. പ്രതിനിധികൾ കമ്പനിയുടെ ഭാഗത്തുനിന്നുള്ള അനുശോചനം അറിയിച്ചതല്ലാതെ, പരാതിയില്‍ അന്വേഷണമൊന്നും ഉറപ്പു നല്‍കിയിരുന്നില്ല. 

SCROLL FOR NEXT