NEWSROOM

എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ ് പി.പി. ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.  അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. നവംബർ 19ന് കണ്ണൂർ സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു. 

എഡിഎമ്മിൻ്റെ മരണത്തിനു പിന്നാലെ റവന്യൂവകുപ്പ് ജീവനക്കാർ സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളൊന്നടങ്കം പ്രതിഷേധിക്കുന്നത്. ദിവ്യയുടെ വീട്ടിലേക്കുംവ കോൺഗ്രസ് ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ദിവ്യയുടേത് അപക്വമായ പെരുമാറ്റമാണെന്നും സർക്കാരും പാർട്ടിയും നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട സിപിഎമ്മും പ്രതികരിച്ചിരുന്നു. 

പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റമായതിനെ തുടര്‍ന്ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു ദിവ്യ അദ്ദേഹത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. യോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ ജില്ല കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് നവീന്‍ ബാബുവിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. പിറ്റേന്നാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊതുവേദിയില്‍ ദിവ്യ നടത്തിയ ആരോപണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെയാണ് ദിവ്യക്കെതിരെ പ്രതിഷേധം ശക്തമായത്. 

SCROLL FOR NEXT