NEWSROOM

പഹല്‍ഗാം ആക്രമണം നടത്തിയ ഒരാളേയും വെറുതേ വിടില്ല; മറുപടി പറയേണ്ടി വരും: അമിത് ഷാ

ആക്രമണം നടത്തിയവര്‍ അതിന് മറുപടി നല്‍കേണ്ടി വരുമെന്നും അമിത് ഷാ

Author : ന്യൂസ് ഡെസ്ക്

പഹല്‍ഗാം ആക്രമണത്തില്‍ ഒരു ഭീകരനെയും വെറുതെവിടില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരതയെ തുടച്ച് നീക്കാതെ വിശ്രമമില്ല. ഭീകര വിരുദ്ധ പോരാട്ടത്തില്‍ ലോകം ഇന്ത്യയ്ക്ക് ഒപ്പമാണെന്നും അമിത് ഷാ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ പരസ്യമായി പ്രതികരണം നടത്തുന്നത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊലപ്പെടുത്തിയ ആരേയും വെറുതേ വിടില്ല. ഓരോരുത്തരേയും ഇന്ത്യ വേട്ടയാടും. 26 പേരുടെ ജീവനെടുത്തവര്‍ ജയിച്ചെന്ന് കരുതേണ്ട, ആക്രമണം നടത്തിയവര്‍ അതിന് മറുപടി നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഓരോ ഇഞ്ചില്‍ നിന്നും ഭീകരതയെ വേരോടെ പിഴുതെറിയുക എന്നത് മോദി സര്‍ക്കാരിന്റെ ദൃഢനിശ്ചയംമാണ്. അത് നേടിയെടുക്കുക തന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയില്‍ അട്ടാരി-വാഗ അതിര്‍ത്തി പാകിസ്ഥാന്‍ പൂര്‍ണമായും അടച്ചു. വാഗ അതിര്‍ത്തി പൂര്‍ണമായം അടയ്ക്കുമെന്ന് ഇരുരാജ്യങ്ങളും നേരത്തെ അറിയിച്ചിരുന്നു.

ഹ്രസ്വകാല വിസയുള്ള എല്ലാ പാകിസ്ഥാന്‍ പൗരന്മാരും ഇന്ത്യ വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അതിര്‍ത്തി അടച്ചതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മടങ്ങിയ സ്ത്രീകളും കുട്ടികളും അടക്കം അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പാകിസ്ഥാനിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തവര്‍, വെള്ളവും ഭക്ഷണവും ഇല്ലാതെ വലയുന്ന സ്ഥിതിയാണ് ഉള്ളത്.

SCROLL FOR NEXT