NEWSROOM

2024ല്‍ മോദി സർക്കാർ തോറ്റുവെന്ന് സക്കർബർഗ്; വസ്തുതകളും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് ഐ&ബി മന്ത്രി

ജോ റോഗൻ പോഡ്കാസ്റ്റിലായിരുന്നു സക്കർബർ​ഗിന്റെ വിവാദപരമായ പരാമർശം

Author : ന്യൂസ് ഡെസ്ക്

ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർ​ഗിനെതിരെ വാ‍ർത്താ വിതരണ പ്രക്ഷേപണ വകുപ്പ് (ഐ&ബി) മന്ത്രി അശ്വിനി വൈഷ്ണവ്. കോവിഡ് കാലത്ത് ഭരണത്തിലുണ്ടായിരുന്ന ഇന്ത്യയിലെ അടക്കമുള്ള സർക്കാരുകൾ വീണ്ടും അധികാരത്തിലെത്തിയില്ലെന്ന സക്കർബർ​ഗിന്റെ പ്രസ്താവനയെ വിമർശിച്ചാണ് അശ്വിനി വൈഷ്ണവ് രം​ഗത്തെത്തിയത്. വസ്തുത പരിശോധിക്കാതെയാണ് സക്ക‍ർബർ​ഗിന്റെ അവകാശവാദമെന്ന് ഐടി മന്ത്രികൂടിയായ അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു.

ജോ റോഗൻ പോഡ്കാസ്റ്റിലായിരുന്നു സക്കർബർ​ഗിന്റെ വിവാദപരമായ പരാമർശം. കോവിഡാനന്തരം ആ​ഗോളതലത്തിൽ സർക്കാരുകൾക്ക് മേലുള്ള വിശ്വാസ്യത തകർന്നുവെന്ന് പറഞ്ഞ സക്കർബർ​ഗ് ഇതിന് ഉദാഹരണമായി കാണിച്ചത് 2024ലെ പൊതു തെരഞ്ഞെടുപ്പ് ഫലങ്ങളായിരുന്നു. ഒരു സർക്കാരിനും ഭരണത്തുട‍ർച്ച സാധ്യമായില്ലെന്നും സക്കർബർ​ഗ് പറഞ്ഞുകളഞ്ഞു. ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ തോറ്റുവെന്ന് ഫേസ്ബുക്ക് സിഇഒ പ്രത്യേകമായി എടുത്തുപറയുകയായിരുന്നു.

അശ്വിനി വെഷ്ണവിന്റെ എക്സ് പോസ്റ്റിന്റെ പൂർണരൂപം:


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, 2024 ൽ 640 ദശലക്ഷത്തിലധികം വോട്ടർമാരിലാണ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എയിലുള്ള വിശ്വാസം ഇന്ത്യയിലെ ജനങ്ങൾ വീണ്ടും ഉറപ്പിച്ചു.

2024 ൽ നടന്ന തെരഞ്ഞെടുപ്പുകളിൽ, ഇന്ത്യയില്‍ ഉൾപ്പെടെ നിലവിലുള്ള മിക്ക സർക്കാരുകളും കോവിഡിന് ശേഷം പരാജയപ്പെട്ടുവെന്ന സക്കർബർഗിന്റെ വാദം വസ്തുതാപരമായി തെറ്റാണ്.


800 ദശലക്ഷം ജനങ്ങൾക്ക് സൗജന്യ ഭക്ഷണം, 2.2 ബില്യൺ സൗജന്യ വാക്സിനുകൾ, കോവിഡ് സമയത്ത് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് സഹായം എന്നിവ മുതൽ ഇന്ത്യയെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി നയിക്കുന്നത് വരെ....   നിർണായകമായ മൂന്നാം ടേമിലെ പ്രധാനമന്ത്രി മോദിയുടെ വിജയം ഈ നല്ല ഭരണത്തിനും പൊതുജന വിശ്വാസത്തിനുമുള്ള തെളിവാണ്.

സക്കർബർഗിൽ നിന്ന് തന്നെ തെറ്റായ വിവരങ്ങൾ വരുന്നത് നിരാശാജനകമാണ്. നമുക്ക് വസ്തുതകളും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാം.


SCROLL FOR NEXT