രാജ്യത്ത് അനീതിക്കെതിരായ പോരാട്ടം സാമുഹ്യ മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുന്നുവെന്ന് തുഷാര്‍ ഗാന്ധി. കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച 'അസഹിഷ്ണുതക്കെതിരെ ഇന്ത്യ' എന്ന ദേശീയ സെമിനാറിൽ സംസാരിക്കവെയാണ് തുഷാർ ഗാന്ധിയുടെ പരാമർശം. ഗാന്ധിയുടെ ഇന്ത്യ ഗോഡ്സെയുടെ ഇന്ത്യയായി മാറിക്കൊണ്ടിരിക്കുകയാണെന്നും തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ 'അസഹിഷ്ണുതക്കെതിരെ ഇന്ത്യ' എന്ന പേരില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനീതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങുന്നു. സ്വാതന്ത്ര്യ സമരകാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ ഗാന്ധിക്ക് അഞ്ച് മില്യണ്‍ ഫോളേവേഴ്സ് ഉണ്ടാകുമായിരുന്നു. എന്നാൽ തെരുവില്‍ സമരം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ ഉണ്ടായേനെ. അക്രമത്തിനും അനീതിക്കുമെതിരെ തെരുവുകളില്‍ പ്രതിഷേധം ഉയരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന മുസ്ലീംകള്‍ ദേശസ്നേഹം തെളിയിക്കേണ്ട അവസ്ഥയാണുള്ളത്. പശുവുമായി ഒരു മുസ്ലീമിനെ കണ്ടാല്‍ അയാൾക്കെതിരെ ആള്‍ക്കൂട്ട അക്രമമുണ്ടാകുന്നു. അനീതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ നിശബ്ദരാകുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും തുഷാർ ഗാന്ധി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ഇന്ത്യയുടെ ചിത്രം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ മാറുകയാണ്. ഗാന്ധിയുടെ ഇന്ത്യ ഗോഡ്സെയുടെ ഇന്ത്യയായി മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതകാലം മുഴുവന്‍ ജനങ്ങളെ ഒരുമിപ്പിക്കാനായിരുന്നു ഗാന്ധി ശ്രമിച്ചത്. എന്നാല്‍, അസഹിഷ്ണുത വളര്‍ത്തി ഭിന്നിപ്പിക്കാനാണ് ഇപ്പോള്‍ ഭരണ വര്‍ഗം ശ്രമിക്കുന്നതെന്നും മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ചിന്തകനുമായ തുഷാര്‍ ഗാന്ധി പറഞ്ഞു.